അമ്പലപ്പുഴ : പുലർച്ചെയോടെ കാതടിപ്പിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ കാക്കാഴം നിവാസികൾ കണ്ടത്
നെഞ്ച് തകർക്കുന്ന കാഴ്ച. തകർന്ന കാറും അതിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യുവാക്കളെയും കണ്ട് അവർ അലമുറയിട്ടു. തങ്ങളെക്കൊണ്ട് മാത്രം രക്ഷാപ്രവർത്തനം സാദ്ധ്യമാകില്ലെന്ന തിരിച്ചറിവിൽ ഉടൻ തന്നെ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു.
ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നും ഫയർ ഫോഴ്സെത്തി കുടുങ്ങിക്കിടന്നവരെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോഴേക്കും നാലു പേർ മരണത്തിന് കീഴടങ്ങിയിരുന്നു. ഗുരുതര പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് സി.ടി.സ്കാൻ പരിശോധനക്കു ശേഷം അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴാണ് മരിച്ചത്.
അപകടം നടന്നതിന് തൊട്ടടുത്ത കായിപ്പള്ളി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം നടക്കുന്നതിനാൽ ഇവിടെയുണ്ടായിരുന്നവരും സമീപവാസികളുമാണ് കാക്കാഴം മേല്പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചപ്പോൾ ആദ്യം ഓടിയെത്തിയത്. പിന്നാലെ ചെമ്മീൻ സംസ്ക്കരണ ശാലയിലെ തൊഴിലാളികളടക്കം നിരവധിയാളുകൾ ഓടിക്കൂടി. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയ ആംബുലൻസിലാണ് 3 മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിയ ആംബുലൻസുകളിൽ ഒരു മൃതദേഹവും പരിക്കേറ്റയാളെയും കയറ്റിവിട്ടു.
തിരുവനന്തപുരം ഐ.എസ്.ആർ.ഒ കാന്റീനിലെ താത്കാലിക ജീവനക്കാരായ തിരുവനന്തപുരം ആലത്തൂർ ആനാവൂർ തെക്കേക്കര ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), ആനാവൂർ മറ്റക്കുന്നിൽ യേശുദാസിന്റെ മകൻ ഷിജിൻദാസ് (24), മുട്ടട അഞ്ജനത്തിൽ ചാക്കോയുടെ മകൻ സുമോദ് (42), കൊല്ലം തേവലക്കര അരുൺ നിവാസിൽ അമൽ (28),
എറണാകുളത്തെ സ്വകാര്യ അപ്പാർട്ട്‌മെന്റ് ജീവനക്കാരൻ തിരുവനന്തപുരം ആലത്തൂർ കാപ്പുകാട്ടിൽ കുളത്തിങ്കര വീട്ടിൽ മോഹനൻ - അനിത ദമ്പതികളുടെ മകൻ മനു (24) എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ആംബുലൻസ് ഏർപ്പെടുത്തി
കോൺഗ്രസ് പ്രവർത്തകർ
കാക്കാഴത്തെ വാഹനാപകടത്തിൽ മരിച്ച ഷിജുദാസ്, മനു എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായവുമായെത്തിയത് അമ്പലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ. തിരുവനന്തപുരം പെരിങ്കടവിളയിലെ വീട്ടിൽ ഇരുവരുടെയും എത്തിക്കാൻ കെ.സി.വേണുഗോപാൽ എം.പിയുടെ നിർദ്ദേശ പ്രകാരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. അഞ്ച് മൃതദേഹങ്ങളും വീടുകളിലെത്തിക്കാനായിരുന്നു കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനമെങ്കിലും മറ്റ് 3 പേരുടെ ബന്ധുക്കൾ നേരത്തെ തന്നെ ആംബുലൻസ് ഏർപ്പാടാക്കിയിരുന്നു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദിന്റെ നേതൃത്വത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി പരിസരത്ത് രാവിലെ തന്നെ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |