കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങൾ നിശ്ചയിച്ച് സർക്കാർ 2018 ഏപ്രിൽ 23ന് പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. നഴ്‌സുമാരുടെ സംഘടനകളുടെയും സ്വകാര്യ ആശുപത്രികളുടെയും വാദങ്ങൾ കേട്ട് മൂന്നു മാസത്തിനകം സർക്കാർ പുതിയ വിജ്ഞാപനം ഇറക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
വിജ്ഞാപനത്തെ ചോദ്യം ചെയ്ത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ, അസോസിയേഷൻ ഒഫ് അഡ്വാൻസ്‌ഡ് സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ‌്യൂഷൻസ് തുടങ്ങിയ സംഘടനകളും വിവിധ സ്വകാര്യ ആശുപത്രികളും നൽകിയ ഹർജികളിൽ ജസ്‌റ്റിസ് അമിത് റാവലാണ് വിധി പറഞ്ഞത്.
സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ മിനിമം വേതനം പ്രതിമാസം 20,000 രൂപയും പരമാവധി വേതനം 30,000 രൂപയുമായാണ് സർക്കാർ നിശ്ചയിച്ചത്. ജീവിതച്ചെലവ് വളരെ ഉയർന്ന സാഹചര്യത്തിൽ ഈ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്‌സുമാരുടെ സംഘടന ഹർജി നൽകിയത്. സർക്കാർ സർവീസിൽ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 39,000 രൂപയാണെന്നും അവർ ചൂണ്ടിക്കാട്ടി.
തങ്ങളുടെ വാദം കേൾക്കാതെ സർക്കാർ ഏകപക്ഷീയമായാണ് വേതനം നിശ്ചയിച്ചതെന്നും 2018 ലെ വിജ്ഞാപനം നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രികൾ ഹർജി നൽകിയത്. കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഈ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാർ കണക്കിലെടുത്തില്ലെന്നും സ്വകാര്യ ആശുപത്രികൾ വാദിച്ചു. ഇരുകൂട്ടരും പരാതി ഉന്നയിച്ച സാഹചര്യത്തിൽ സിംഗിൾബെഞ്ച് സർക്കാർ വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |