മലപ്പുറം:ഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പുതിയ ഹജ്ജ് നയത്തിന്റെ കരട് രേഖയ്ക്ക് വേഗത്തിൽ അംഗീകാരമേകണമെന്ന ആവശ്യവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തെ സമീപിക്കും. നയം പ്രസിദ്ധീകരിച്ച ശേഷമേ ഹജ്ജ് അപേക്ഷ ക്ഷണിക്കാനാവൂ. ജനുവരി ഒന്നിന് ഹജ്ജ് അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചിരുന്നത്.
ജൂൺ അവസാനമാണ് ഹജ്ജ് എന്നതിനാൽ ആദ്യവാരം മുതൽ ഹജ്ജ് തീർത്ഥാടനം ആരംഭിക്കേണ്ടി വരും. ഇത്തവണ 1,75,025 സീറ്റുകളാണ് സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യയ്ക്ക് അനുവദിച്ചത്. 80 ശതമാനം സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 20 ശതമാനം സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും നൽകും. ഈ മാസം അവസാനമെങ്കിലും അപേക്ഷ സ്വീകരിച്ചാലേ ഹജ്ജ് തീർത്ഥാടന നടപടികൾ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാനാവൂ.
ഓരോ അഞ്ച് വർഷം കൂടുമ്പോഴാണ് ഹജ്ജ് നയം തയ്യാറാക്കുന്നത്. കഴിഞ്ഞ നവംബറിലാണ് പുതിയ നയം തയ്യാറാക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തീരുമാനിച്ചത്. പത്ത് ദിവസം മുമ്പ് കരട് നയം സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ നിർദ്ദേശങ്ങൾക്കായി സമർപ്പിച്ചു. ഹജ്ജ് അപേക്ഷ സ്വീകരിക്കലും തുടർനടപടികളും ഓൺലൈനായതിനാൽ കുറഞ്ഞ സമയം മതിയെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പറയുന്നത്.
കരട് നയം മികച്ചത്
2018ൽ രൂപവത്കരിച്ച നയമനുസരിച്ച് ക്വാട്ടയിൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ്. ഇത്തവണ 20 ശതമാനമേ സ്വകാര്യ ഗ്രൂപ്പുകൾക്കുള്ളൂ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയവർക്കുള്ള സ്‌പെഷ്യൽ ഹജ്ജ് ക്വാട്ടയും ഒഴിവാക്കി. 500 സീറ്റുകൾ പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് നൽകും. 70 വയസിന് മുകളിലുള്ളവർക്കും ഒരുസഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. പുരുഷന്മാരില്ലാതെ, 45 വയസ്സിന് മുകളിലുള്ള നാല് സ്ത്രീകൾക്ക് ഒരുമിച്ച് ഒരു കവറിൽ അപേക്ഷ നൽകാനാവും.
ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയെ കാണാൻ അവസരം ചോദിച്ചിട്ടുണ്ട്. വേഗത്തിലാക്കണമെന്ന് ഉന്നയിക്കും.
സി.മുഹമ്മദ് ഫൈസി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |