കൊല്ലം: ദേശീയപാത നിർമ്മാണത്തിന് അഷ്ടമുടിക്കായലിലെ മണ്ണ് പ്രയോജനപ്പെടുത്തുന്നതിനൊപ്പം കായലിലെ ഗതാഗത തടസവും നീക്കാമെന്ന സ്വപ്നം പാളുന്നു. അഷ്ടമുടിക്കായലിലെ മണ്ണിന് സർക്കാർ തീവില നിശ്ചയിച്ചതാണ് കാരണം.
ഒരു മീറ്റർ ക്യൂബ് മണ്ണിന് അടിസ്ഥാന വില, സീനിയറേജ് ചാർജ്ജ്, ജി.എസ്.ടി, റോയൽറ്റി എന്നിവ സഹിതം 356 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്കിൽ ഡ്രഡ്ജിംഗ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് മണ്ണ് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ച ദേശീയപാത വികസനത്തിന്റെ കരാർ കമ്പനിയുടെ നിലപാട്. കായലിലെ ഒരു മീറ്റർ ക്യൂബ് മണ്ണിന് 165 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില. മീറ്റർ ക്യൂബിന് 21.78 രൂപയാണ് ഡ്രഡ്ജിംഗിന് കണക്കാക്കിയിട്ടുള്ളത്. എന്നാൽ, ഡ്രഡ്ജിംഗിന് യഥാർത്ഥത്തിൽ 450 രൂപ വീതം ചെലവാകുമെന്നാണ് കരാർ കമ്പനിയുടെ വാദം. അങ്ങനെ വരുമ്പോൾ ഒരു മീറ്റർ ക്യൂബിന് 784.22 രൂപയാകും. ഡ്രഡ്ജിംഗ് സൗജന്യമായി ചെയ്യുന്നതിനാൽ റോയൽറ്റി മാത്രമേ നൽകാനാവുയെന്നാണ് കരാർ കമ്പനിയുടെ നിലപാട്.
കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് കായലിലെ മണ്ണിന്റെ വില നിശ്ചയിച്ചത്. കായലിന്റെ അടിത്തട്ടിൽ വലിയ അളവിൽ മണ്ണിനും മണലിനുമൊപ്പം മാലിന്യവും അടിഞ്ഞുകിടപ്പുണ്ട്. ആദ്യഘട്ടത്തിൽ അടിത്തട്ടിലെ മാലിന്യം നീക്കം ചെയ്തിട്ടേ ഡ്രഡ്ജിംഗ് നടത്താനാകു. വിവിധ ഘട്ടങ്ങളായി അരിച്ചെടുത്തേ ചെളിയും മണലും വേർതിരിച്ചെടുക്കാനാകു.
അഷ്ടമുടിക്കായലിൽ ഡ്രഡ്ജിംഗ് നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദേശീയപാത വികസനത്തിന് ആവശ്യമായ മണ്ണും മണലും ആവശ്യത്തിന് കിട്ടാതെ വന്നതോടെ ദേശീയപാത അതോറിട്ടി അധികൃതർ, അഷ്ടമുടിക്കായലിലെ ഡ്രഡ്ജിംഗ് കൈമാറിയാൽ റോയൽറ്റി നൽകാമെന്ന നിർദ്ദേശവുമായി ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. ജില്ലാ ഭരണകൂടം തീരുമാനം വൈകിപ്പിച്ചതോടെ സർക്കാർ ഇടപെട്ടാണ് മണ്ണിന്റെ വില നിശ്ചയിച്ചത്.
തുടക്കം സാമ്പ്രാണിക്കോടി
മുതൽ ദളവാപുരം വരെ
ആദ്യഘട്ടത്തിൽ സാമ്പ്രാണിക്കോടി മുതൽ ദളവാപുരം വരെ ഏകദേശം ആറ് കിലോമീറ്റർ നീളത്തിൽ ഡ്രഡ്ജിംഗ് നടത്താനായിരുന്നു ആലോചന. ഇതിനായി ഈ ഭാഗത്ത് ഡ്രഡ്ജ് ചെയ്തെടുക്കാവുന്ന മണ്ണിന്റെ അളവ് കണക്കാക്കാൻ ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തെ ചുമതലപ്പെടുത്തിയും ചെയ്തിരുന്നു. ബോട്ടുകളുടെ ഗതാഗതം സുഗമമാക്കാനാണ് ആദ്യഘട്ടത്തിൽ ഈ പ്രദേശം തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി വിജയകരമായാൽ ദേശീയജലപാതയിലെ കൂടുതൽ സ്ഥലങ്ങളിലെ ഡ്രഡ്ജിംഗ് ദേശീയപാത അതോറിട്ടിക്ക് കൈമാറാനും ആലോചനയുണ്ടായിരുന്നു.
ബോട്ടുകളുടെ ദുർവിധി തുടരും
ഡ്രഡ്ജിംഗ് പ്രതിസന്ധിയിലായതോടെ അഷ്ടമുടിക്കായലിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളുടെ ദുർവിധി നീളാനാണ് സാദ്ധ്യത. ഫൈബർ ബോട്ടുകൾക്ക് കുറഞ്ഞത് ഒരു മീറ്റർ ആഴവും സ്റ്റീൽ ബോട്ടുകൾക്ക് 1.5 മീറ്റർ ആഴവും സുഗമമായ സഞ്ചാരത്തിന് ആവശ്യമാണ്. എന്നാൽ, അഷ്ടമുടിക്കായലിന്റെ നടുഭാഗങ്ങളിൽ പലയിടത്തും 0.75 മീറ്റർ ആഴമേയുള്ളു. 0.50 മീറ്റർ താഴെ ആഴമുള്ള സ്ഥലങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ, അഷ്ടമുടിക്കായലിൽ സർവ്വീസ് നടത്തുന്ന ബോട്ടുകളുടെ യന്ത്രങ്ങൾക്ക് മൺത്തിട്ടകളിലും മാലിന്യക്കൂനകളിലും തട്ടി വ്യാപക തകരാർ സംഭവിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |