കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യവ്യസ്ഥകൾ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിച്ചുവെന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഒന്നരമാസത്തെ ജയിൽവാസത്തിന് ശേഷം ആർഷോയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന പേരിൽ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.
ഇതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ചതിനെത്തുടർന്ന് ആർഷോ പുറത്തിറങ്ങിയത്. കോടതി ജാമ്യം റദ്ദാക്കിയതോടെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിച്ചിരിക്കുകയാണ്.