ന്യൂഡൽഹി: രാജ്യത്തെ ഡീസൽ-പെട്രോൾ ഇന്ധനങ്ങളുടെ വിലയിൽ ഉടനെ തന്നെ കുറവ് വരുത്താൻ സാദ്ധ്യത. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഫോസിൽ ഇന്ധനങ്ങളുടെ വിലയിൽ കുറവ് വരുത്താനുള്ള നീക്കങ്ങൾക്ക് തുടക്കമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി പെട്രോൾ- ഡീസൽ വിലയിൽ വർദ്ധന വരുത്തിയിട്ടില്ല. റഷ്യ-യുക്രെയിൻ സംഘർഷത്തിന്റെ ഫലമായി രൂപപ്പെട്ട ആഗോളപ്രതിസന്ധി മൂലം രാജ്യത്തെ പണപ്പെരുപ്പം വർദ്ധിക്കാതിരിക്കാനായുള്ള നീക്കമായി ആയിരുന്നു ഇതിനെ കണക്കാക്കിയത്. കമ്പനികളുടെ ചിലവിനനുസൃതമായി വില വർദ്ധിപ്പിക്കാത്തത് മൂലമുണ്ടായ നഷ്ടം നികത്തുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിട്ടുണ്ട്. ഇത് വഴിയാണ് രാജ്യത്തെ ഇന്ധനവില കുറയാനുള്ള വഴിയൊരുങ്ങുന്നത്.
2022-നെ അപേക്ഷിച്ച് ക്രൂഡ്ഓയിലിനുണ്ടായ വിലവർദ്ധനവിൽ മാറ്റമുണ്ടായതിൽ രാജ്യത്ത പെട്രോളിയം വിനിമയത്തിൽ കമ്പനികൾക്ക് ലാഭം ലഭിച്ചിരുന്നെങ്കിലും ഡീസലിന് നഷ്ടം തുടർന്നു. പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയിലെത്തിയിരുന്നു. 2023 ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം ഡീസലിന്റെ നഷ്ടം 11 രൂപയിൽ നിന്നും 13 രൂപയായി ഉയർന്നിരുന്നു. റഷ്യ-യുക്രെയിൻ സംഘർഷം മൂലം ആഗോളവിപണിയിൽ എണ്ണവിലയ്ക്കുണ്ടായ വർദ്ധന രാജ്യത്ത് പ്രതിഫലിക്കാതിരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചതായി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
നിലവിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡോയിൽ നൽകുന്നത് റഷ്യയാണ്. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയിൽ 25 ശതമാനവും റഷ്യയിൽ നിന്നാണ്. വൻ ഡിസ്കൗണ്ടോടെ എണ്ണ നൽകാൻ റഷ്യ തയ്യാറായത് വഴി വ്യാപാരക്കമ്മി കുത്തനെ കൂടാതെ നിയന്ത്രിക്കാനും രാജ്യത്ത് റീട്ടെയിൽ ഇന്ധനവില കുതിച്ചുയരാതെ പിടിച്ചുനിറുത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവും ഇപ്പോൾ ഇന്ത്യയാണ്. ബാരലിന് 60 ഡോളറിൽ താഴെ വിലയ്ക്കാണ് ഇന്ത്യയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |