തിരുവനന്തപുരം:ഗുജറാത്ത് കലാപത്തിൽ അക്കാലത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയ്ക്ക് ബന്ധമുണ്ടെന്ന് പ്രതിപാദിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ വിമർശനവുമായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്. പൊലീസ് സംരക്ഷണയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഇടത് സംഘടനകൾക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചോദിച്ചു.
പൊലീസ് സംരക്ഷണ ഇല്ലാത്ത സാഹചര്യമുണ്ടായാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും പിണറായി വിജയൻ ഉടുതുണിയില്ലാതെ ഓടേണ്ടി വരുമെന്നും ബിജെപി നേതാവ് പറഞ്ഞു. മുസ്ലീം വിഭാഗത്തിലെ തീവ്രവാദികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമമെന്ന് ഡോക്യുമെന്ററി പ്രദർശനത്തെ വിശേഷിപ്പിച്ച വി.വി രാജേഷ് പോപ്പുലർ ഫ്രണ്ട് പ്രവർത്തരുടെ വീടും സ്ഥലവും അടക്കം ഇടത് സർക്കാരിനെ കൊണ്ട് തന്നെ ജപ്തി ചെയ്യിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് ബിജെപിയെന്നും പരാമാർശിച്ചു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന തരത്തിലുളള ബിബിസിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. ഇടത് സംഘടനകളും കോൺഗ്രസ് സംഘടനകളും നേതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. തിരുവനന്തപുരത്ത് ലോ കോളേജ് ജംഗ്‌ഷൻ, മാനവീയം വീഥി, പൂജപ്പുര എന്നിവിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്ന് ബിജെപി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. പൂജപ്പുര-തിരുമല റോഡിൽ ബിജെപി പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വയനാട്ടിൽ കൽപ്പറ്റയിൽ ഡോക്യുമെന്ററി പ്രദർശനം ബിജെപി, യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയശേഷം ഇപ്പോഴും പ്രദർശനം തുടരുകയാണ്. തിരുവനന്തപുരം മാനവീയം വീഥിയിൽ പൊതുപരിപാടിയായി ആരംഭിച്ച ഡോക്യുമെന്ററി പ്രദർശനം യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചു. തുടർന്ന് പൊലീസുമായി പ്രവർത്തകർ ഉന്തുംതളളുമുണ്ടായി. ഇതിനിടെ പരിപാടി കാണുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ചക്കാരുമായി സംഘർഷമുണ്ടായി.
പാലക്കാട് വിക്‌ടോറിയ കോളേജിലും കണ്ണൂരിൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രദർശിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും ഇവിടങ്ങളിലടക്കം വിവിധയിടങ്ങളിൽ അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |