തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായ പരാമർശങ്ങളടങ്ങിയ ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ എ.കെ ആന്റണിയുടെ മകനും കെ.പി.സി.സി മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി നടത്തിയ പ്രതികരണത്തിൽ എതിർപ്പറിയിച്ച് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ യൂത്ത് കോൺഗ്രസിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. അതേസമയം അനിലിന്റെ പ്രതികരണം വ്യക്തിപരമാണെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റി പറഞ്ഞത്. അതിന് മറുപടി പറയാനില്ല. അനിലിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ബിബിസിയുടെത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായാണ് അനിൽ ആന്റണി ഇതിനോട് പ്രതികരിച്ചത്. ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' വിഷയത്തിൽ ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് അനിൽ ആന്റണി ട്വീറ്റ് ചെയ്തിരുന്നു.
മുൻ വിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബി ബി സിയെന്നും ബിജെപിയോടുള്ള അഭിപ്രായ വ്യത്യാസം വച്ചു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അനിൽ വ്യക്തമാക്കി. ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു മുൻ യു കെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
Despite large differences with BJP, I think those in 🇮🇳 placing views of BBC, a 🇬🇧 state sponsored channel with a long history of 🇮🇳 prejudices,and of Jack Straw, the brain behind the Iraq war, over 🇮🇳 institutions is setting a dangerous precedence,will undermine our sovereignty.
— Anil K Antony (@anilkantony) January 24, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |