SignIn
Kerala Kaumudi Online
Friday, 19 April 2024 4.37 PM IST

വിടപറഞ്ഞത് ഗ്രാമവിശുദ്ധിയുടെ കഥാകാരൻ

k-ponnyam
കെ. ത്രയങ്ങൾ: കെ. പാനൂർ, കെ. പൊന്ന്യം, കെ. തായാട്ട് (ഫയൽ ചിത്രം)

കണ്ണൂർ: എഴുത്തിലും ജീവിതത്തിലും ഗ്രാമവിശുദ്ധി കാത്തുസൂക്ഷിച്ച കഥാകാരനെയാണ് കെ. പൊന്ന്യത്തിന്റെ മരണത്തോടെ നഷ്ടമായത്. അലങ്കാരത്തിനും അധികാരസ്ഥാനത്തിനും വേണ്ടി ഒരിക്കലും അദ്ദേഹം ഒത്തുതീർപ്പിന്റെ വഴി തേടിയിരുന്നില്ല. തനിക്ക് ശരിയെന്നു തോന്നുന്നതു മാത്രമെ അദ്ദേഹം സ്വീകരിച്ചിട്ടുള്ളൂ. സാഹിത്യലോകത്തും പൊതുപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് പൊന്ന്യത്തുകാരുടെ കരുണാകരൻ എന്ന കെ. പൊന്ന്യം.

ഹൈസ്ക്കൂൾ കാലഘട്ടം മുതൽ തന്നെ കവിതാരചനയിലൂടെ സാഹിത്യപ്രവർത്തനം തുടങ്ങിയ അദ്ദേഹം നിരവധി കൃതികൾ രചിച്ചിട്ടുണ്ട് . മൂത്ത സഹോദരൻ കെ.കെ.രാഘവൻ നമ്പ്യാരാണ് കരുണാകരനെ സാഹിത്യ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നത്. രണ്ട് വഴി രണ്ട് ശബ്ദം (കവിത), ആരോ അടുത്തുണ്ട്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും, അവിശ്വാസി, റീത്ത്, ചീന്തിയെടുത്ത ഏടുകൾ, സൗപർണിക, പുറത്താക്കപ്പെടുന്നവൻ, ഇല്ല സർ, എനിക്കൊരാവലാതിയുമില്ല, അപടകങ്ങൾ, മറോക്ക (നോവൽ വിവർത്തനം) എന്നീ കൃതികൾക്ക് പുറമെ പ്രമുഖരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. ഹിന്ദിയിൽ നിന്നും നിരവധി നോവലുകളും വിവർത്തനം ചെയ്തിട്ടുണ്ട്.

ചുറ്റുമുള്ള ചില മനുഷ്യരെ കണ്ടുമുട്ടുമ്പോൾ ഇത് തന്റെ കഥാപാത്രമാണെന്ന തോന്നൽ ഉണ്ടാകാറുണ്ടെന്ന് കെ. പൊന്ന്യം തന്നെ പറഞ്ഞിട്ടുണ്ട്. ചുറ്റുപാടുകളുടെ ജീവിതമാണ് കെ. പൊന്ന്യം തന്റെ കൃതികളിൽ സന്നിവേശിപ്പിച്ചിരുന്നത്.

സഹോദരന്റെ പ്രോത്സാഹനത്തിനുപുറമെ കതിരൂർ സ്കൂളിലെ ജീവിതവും സാഹിത്യരംഗത്ത് ഉയർന്നുവരാൻ ഏറെ പ്രാപ്തനാക്കി. അവിടെ അദ്ധ്യാപകനായി ഉണ്ടായിരുന്ന വി.വി.കെയുടെ നി‌‌ർലോഭമായ പ്രോത്സാഹനവും സാഹിത്യ ലോകത്തേക്ക് കൂടുതൽ അടുക്കാൻ ഇടവരുത്തി. അസ്വസ്ഥതകളിൽ നിന്നും എഴുതിത്തുടങ്ങാനാണ് രസകരമെന്ന് അദ്ദേഹം പറയുമായിരുന്നു. തന്റെ തന്നെ പ്രതിഷേധം പ്രകടിപ്പിക്കാനാണ് അധികവും അദ്ദേഹം എഴുതിയിരുന്നത്.

തായാട്ട് ശങ്കരൻ, കെ. തായാട്ട്, തായാട്ട് ബാലൻ, കെ. പാനൂർ‌ എന്നിവരുമായുള്ള സൗഹൃദം പുതിയ ആശയങ്ങളും സംവാദങ്ങളും നടത്താനുള്ള വേദി കൂടിയായിരുന്നു. തായാട്ട് ശങ്കരന്റെ പ്രേരണയിൽ സ്റ്റുഡന്റ് കോൺഗ്രസിന്റെ നേതാവും പ്രാസംഗികനും ആയി മാറി. പിന്നീട് ഗവ. ബ്രണ്ണൻ കോളേജിൽ എത്തിയതോടെ മാർക്സിയൻ ആദ‌ർശങ്ങളുമായി ഇടപഴകാനും അവസരം ലഭിച്ചു. പിന്നീടങ്ങോട്ട് ഇടത് സഹയാത്രികനായി മാറി.

1950ൽ ഇന്ത്യൻ റെയിൽവേയിൽ ജോലിയിൽ പ്രവേശിക്കുകയും 1985ൽ തലശേരിയിൽ നിന്നും സൂപ്രണ്ടായി വിരമിക്കുകയും ചെയ്തു. ഈ കാലയളവിൽ വൈശാഖൻ, എം.ടിയുടെ സഹോദരൻ എം.ടി. നാരായണൻ നായർ എന്നിവരുമായി ആഴത്തിലുള്ള സൗഹൃദം സൂക്ഷിക്കാൻ സാധിച്ചു. നവതി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള റോഡിന് കെ. പൊന്ന്യം എന്ന പേരും നാട്ടുകാരുടെ കൂട്ടായ്മ നാമകരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, OBIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.