തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കുന്നു. അദ്ദേഹം കൈകാര്യം ചെയ്തുവന്ന കായിക, യുവജനക്ഷേമ വകുപ്പുകളിൽ പ്രണബ് ജ്യോതിനാഥിനെ സെക്രട്ടറിയായി നിയമിച്ചു. മൃഗസംരക്ഷണം, ക്ഷീരവികസനം, മ്യൂസിയം-മൃഗശാലാ വകുപ്പുകളുടെ പൂർണ അധികച്ചുമതലയും ഉണ്ടാവും. ഇതുൾപ്പെടെ ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവായി.
കെ.ബിജു പൊതുമരാമത്ത് സെക്രട്ടറി
തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കി. തുറമുഖവകുപ്പിന്റെ പൂർണ അധികച്ചുമതലയുണ്ടാവും. പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറിനെ തൊഴിൽ- നൈപുണ്യ വകുപ്പിന്റെ സെക്രട്ടറിയാക്കി. സൈനികക്ഷേമ വകുപ്പിന്റെ പൂർണ അധികച്ചുമതലയോടൊപ്പം തലസ്ഥാന നഗരവികസന പദ്ധതി രണ്ടാംഘട്ടം സ്പെഷ്യൽ ഓഫീസറുടെ അധികച്ചുമതലയിൽ തുടരും. ഗ്രാമ വികസന കമ്മിഷണർ എം.ജി. രാജമാണിക്യത്തിന് നിലവിലെ അധികച്ചുമതലകൾക്ക് പുറമേ റവന്യു (ദേവസ്വം) വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ പൂർണ അധികച്ചുമതല കൂടി നൽകി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികച്ചുമതലയിൽ നിന്ന് സർവ്വേയും ഭൂരേഖകളും വകുപ്പ് ഡയറക്ടർ ശ്രീറാം സാംബശിവറാവുവിനെ ഒഴിവാക്കി.
ഡോ.എസ്.ചിത്ര പാലക്കാട് കളക്ടർ
പാലക്കാട് ജില്ലാ കളക്ടർ ജോഷി മൃൺമയി ശശാങ്കിനെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും ഇവർക്കുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.എസ്. ചിത്രയാണ് പുതിയ പാലക്കാട് ജില്ലാ കളക്ടർ.
നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പുനരധിവാസ പ്രശ്ന പരിഹാര മോണിറ്ററിംഗ് കമ്മിറ്റി ചെയർമാന്റെ അധികച്ചുമതലയുമുണ്ടാകും. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷിനെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിന് നിലവിലെ അധികച്ചുമതലകൾക്ക് പുറമേ ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജുവിനെ കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |