കോഴിക്കോട്: പൊള്ളുന്ന വെയിലിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടലിന് പരിഹാരം കാണാതെ അധികൃതർ. വാട്ടർ അതോറിറ്റിയുടെ പെെപ്പുകളാണ് ഗ്രാമ,നഗര വ്യത്യാസമില്ലാതെ പൊട്ടി കുടിവെള്ളം പാഴാവുന്നത്. ചേവരമ്പലം ബൈപ്പാസ് റോഡ്, മൊകവൂർ, കുണ്ടൂപറമ്പ് റോഡ്, കാരപ്പറമ്പ് തുടങ്ങി നഗരത്തിലെ മിക്കയിടത്തും പെെപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. പലയിടത്തും നാട്ടുകാർ പ്ലാസ്റ്റിക് കവറും തുണിയും കൊണ്ട് ചുറ്റി കെട്ടിയിട്ടുണ്ടെങ്കിലും ചോർച്ചയ്ക്ക് കുറവൊന്നുമില്ല. ചെറുതും വലുതുമായ ഇത്തരം 'വാട്ടർ സർവീസുകൾ'ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കേടായ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതാണ് ഇടയ്ക്കിടെ പൊട്ടാൻ പ്രധാന കാരണം. പൈപ്പുകൾ തകർന്ന് കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നതിനാൽ മിക്കയിടത്തും റോഡ് തകർന്ന നിലയിലാണ്. ഇതുമൂലം കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അറ്റകുറ്റപ്പണിക്കായി കുടിവെള്ള വിതരണം നിർത്തി വെക്കുമ്പോൾ ഉപഭോക്താക്കളും ദുരിതത്തിലാവുന്നു.
കനത്ത ചൂടായതിനാൽ മിക്കയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പലയിടത്തും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത് ഇരുപത് വർഷത്തിലധികം പഴക്കം ചെന്ന പൈപ്പുകളാണ്. ഉദ്ഘാടന സമയത്ത് സ്ഥാപിച്ച പൈപ്പുകൾ മാറ്റാതെ അറ്റകുറ്റപ്പണികൾ നടത്തുകയാണ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഗ്രാമപഞ്ചായത്ത് പരിധിയിലും ജലവിതരണ പൈപ്പുകൾ നിരന്തരം പൊട്ടുന്നുണ്ട്. ഇതുകാരണം ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലാണ്. ദിവസങ്ങളോളമാണ് ജലവിതരണം തടസപ്പെടുന്നത്. കൂടാതെ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി റോഡ് തകരുകയും ചെയ്തിട്ടുണ്ട്.
''പൊട്ടുന്ന പെെപ്പുകൾ പരാതിക്കനുസരിച്ച് മാറ്റാറുണ്ട്. എവിടെയെങ്കിലും പെെപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ടെങ്കിൽ 1916 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്''- പി.ഗിരീശൻ, സൂപ്രണ്ടിംഗ് എൻജിനിയർ, വാട്ടർ അതോറിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |