ഇടുക്കി: പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ. ബെവ്കോ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്.
ചില്ലറ വിൽപ്പനക്കാർക്ക് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യമെത്തിച്ചു നൽകുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ബെവ്കോ ജീവനക്കാരനായ ബിനുവായിരുന്നു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയിൽ എത്തിക്കാമെന്ന പേരിൽ വിശ്വാസ്യത നേടി വ്യാജമദ്യം വിറ്റിരുന്നത്. ഇവർ ചില്ലറ വിൽപ്പന നടത്തുന്ന ഓട്ടോ ഡ്രൈവർമാർക്കടക്കം വിൽക്കാനായി എത്തിച്ച എം സി മദ്യത്തിന്റെയും സർക്കാരിന്റെയും വ്യാജസ്റ്റിക്കർ പതിപ്പിച്ച കുപ്പികളാണ് പൊലീസ് പിടികൂടിയത്. ബെവ്കോ ജീവനക്കാർ നൽകിയ രഹസ്യവിവരപ്രകാരം ബിനു കുറച്ചുദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഔട്ട്‌ലെറ്റിലെത്തുന്നവരോട് 440 രൂപയുടെ മദ്യം 300 രൂപ വരെ വിലക്കിഴിവിൽ എത്തിച്ച് നൽകാമെന്ന് ബിനു കരാറുറപ്പിച്ചത് ജീവനക്കാരിൽ ചിലർ അറിഞ്ഞിരുന്നു. ഇവർ ബിവറേജസിലെയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും വിവരമറിയച്ചതോടെയാണ് തട്ടിപ്പിന് പിടിവീണത്. പ്രതികൾ എറണാകുളത്ത് നിന്നാണ് വ്യാജമദ്യം എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഏഴ് മാസം മുൻപാണ് തിരുവനന്തപുരം സ്വദേശിയായ ബിനു സ്ഥലം മാറി ഇടുക്കി പൂപ്പാറയിലെ ഔട്ട്ലെറ്റിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |