തിരുവനന്തപുരം: ഭരിക്കാൻ മറന്ന സർക്കാരാണ് സംസ്ഥാനത്തെന്ന പ്രതിപക്ഷ ആക്ഷേപം എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കും ബോധ്യമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു.
വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും, മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഘടകകക്ഷി നേതാവായ എം.എൽ.എ കടുത്ത ഭാഷയിൽ വിമർശിക്കുകയും, സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എൽ.എമാർ അത് കൈയടിച്ച് അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷം പല തവണ പറഞ്ഞ
കാര്യങ്ങൾ ഭരണകക്ഷി എം.എൽ.എ തന്നെ തുറന്നു പറഞ്ഞതിലൂടെ, സർക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങൾക്ക് കൂടുതൽ ബോദ്ധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെക്കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം.എൽ.എ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബഡ്ജറ്റ് വെറും പ്രസംഗമായി ചുരുങ്ങും. മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസനപ്രവർത്തനങ്ങളും, സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായി. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും നിലച്ച മട്ടാണ്. നികുതി വരുമാനമില്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും, ധൂർത്തും പാഴ്ച്ചെലവുകളുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |