കൊച്ചി: ആഭരണപ്രേമികളെ വലച്ച് സ്വർണവില ഇന്നലെ 280 രൂപ വർദ്ധിച്ച് പവന് 42,160 രൂപയായി. 35 രൂപ കൂടി 5,270 രൂപയാണ് ഗ്രാമിന്. 2020 ആഗസ്‌റ്റ് ഏഴിന് പവൻ കുറിച്ച 42,000 രൂപയാണ് പഴങ്കഥയായത്; അന്ന് 5,250 രൂപയായിരുന്നു ഗ്രാമിന്.
ഡിസംബർ ഒന്നിന് പവന് 39,000 രൂപയായിരുന്നു; ഗ്രാമിന് 4,875 രൂപയും. തുടർന്ന് ഇതുവരെ പവന് 3,160 രൂപയും ഗ്രാമിന് 395 രൂപയും കൂടി. ഈമാസം മാത്രം കൂടിയത് 1,800 രൂപയാണ്; ഗ്രാമിന് 225 രൂപയും.
രാജ്യാന്തരക്കുതിപ്പ്
രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 1,925.30 ഡോളറിൽ നിന്ന് 1,940.44 ഡോളറിലേക്ക് കുതിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്‌തതോടെയാണ് ഇന്ത്യയിലും വിലയേറിയത്. ദേശീയവിപണിയിൽ പത്ത് ഗ്രാമിന് വില 50 രൂപ വർദ്ധിച്ച് എക്കാലത്തെയും കൂടിയ 57,110 രൂപയായി.
ഡിമാൻഡ് ഏറി
ആഗോള സാമ്പത്തിക മാന്ദ്യ ഭീതി, നാണയപ്പെരുപ്പ ഭീഷണി, ഉയർന്ന പലിശ എന്നിവ മൂലം നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് ഒഴുക്കുന്നതാണ് വിലക്കുതിപ്പിന് കാരണം.
സ്വർണാഭരണങ്ങളിലേക്കല്ല, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കാണ് (ഗോൾഡ് ഇ.ടി.എഫ്) നിക്ഷേപകർ പണമൊഴുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഇ.ടി.എഫായ എപ്.പി.ഡി.ആറിലെ നിക്ഷേപം 912 ടണ്ണിൽ നിന്ന് 917 ടണ്ണിലേക്ക് ഒറ്റദിവസം ഉയർന്നു.
പൊന്നിന് എന്ത്
നൽകണം?
42,160 രൂപയാണ് ഇപ്പോൾ പവൻ വില. ഒരുപവൻ വാങ്ങുമ്പോൾ 3% ജി.എസ്.ടിയും 5% പണിക്കൂലിയും നൽകണം. അപ്പോൾ പവന് 44,400 രൂപ.
മുൻകൂർ ബുക്കിംഗ്: വിലക്കുതിപ്പിൽ നിന്ന് രക്ഷനേടാൻ മുൻകൂർ ബുക്കിംഗ് ജുവലറിക്കാർ നൽകുന്നുണ്ട്. ബുക്ക് ചെയ്‌ത ദിവസത്തെയും ആഭരണം വാങ്ങുന്ന ദിവസത്തെയും വില നോക്കി കുറഞ്ഞവിലയിൽ വാങ്ങാം.
വില എങ്ങോട്ട്?
''രാജ്യാന്തരവില ഉടൻ 1,960 - 70 ഡോളറാകുമെന്നാണ് സൂചന. രൂപ തളരുകയും ചെയ്‌താൽ സ്വർണവില ഇനിയും കുതിച്ചുയരും"
അഡ്വ.എസ്.അബ്ദുൽ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ
ലോണിന് പ്രിയം
സ്വർണം വാങ്ങുന്നവരേക്കാൾ വിൽക്കുന്നവരാണ് അധികവും. വാങ്ങിയതിനേക്കാൾ കൂടിയ വില കിട്ടുമെന്നതാണ് കാരണം.
വില കൂടിയതോടെ കഴിഞ്ഞ വർഷം ഗോൾഡ് ലോണുകൾ 12-14% വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |