കൊല്ലം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ കടുംപിടുത്തത്തിൽ ശനിദശ മാറാതെ പെരുമൺ - പേഴുംതുരുത്ത് പാലം. പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനിന്റെ ഡിസൈൻ ജോലികൾ കരാർ നൽകുന്നതിലാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ഉടക്ക്. എൽ ആൻഡ് ടി കമ്പനിക്കാണ് ഡിസൈൻ തയ്യാറാക്കാനുളള ക്വട്ടേഷൻ നൽകിയത്. ടെണ്ടർ അപ്രൂവൽ കമ്മിറ്റിയിൽ ക്വട്ടേഷനെപ്പറ്റി ചില സംശയങ്ങൾ ഉയർന്നിരുന്നു. ഡിസൈൻ, ടെണ്ടർ തുക എന്നിവയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് യോഗത്തിൽ അഭിപ്രായം ഉണ്ടായി. പൊതുമരാമത്ത് ഡിസൈൻ വിഭാഗവും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് തീരുമാനിക്കാം എന്നതായിരുന്നു ധാരണ. യോഗം ചേരാനുളള തീയതി നിശ്ചയിച്ചെങ്കിലും അവസാനം മാറ്റിവച്ചു. രണ്ടു മാസമായിട്ടും ഇതിൻമേൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ് പൊതുമരാമത്ത് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയെ കാണിക്കണമെന്നാണ് സെക്രട്ടറിയുടെ പുതിയ നിലപാട്. ഇതുകാരണം പാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുകയാണ്.
തീരാനുളളത് മൂന്ന് സ്പാനുകൾ
160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ നിർമ്മാണമാണ് ഇനി ബാക്കിയുളളത്. കൊല്ലത്തിന്റെ വികസനത്തിന് വലിയ സാദ്ധ്യതകൾ തുറക്കുന്ന ഒരു പാലത്തിന്റെ നിർമ്മാണം പാതിവഴിയിലായിട്ട് മാസങ്ങളായി. 2021 ആദ്യവാരം ആരംഭിച്ചതാണ് പാലത്തിന്റെ നിർമ്മാണം. മദ്ധ്യ ഭാഗത്തെ സ്പാനുകളുടെ ഡിസൈനിന്റെ കാര്യത്തിലുണ്ടായ തർക്കമാണ് നീണ്ടുപോകാൻ കാരണം. ടെണ്ടർ ക്ഷണിച്ചപ്പോഴുളളത് മാറ്റി പുതിയ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശം, കരാർ കമ്പനിയും കേരളാറോഡ് ഫണ്ട് ബോർഡും തമ്മിൽ തർക്കത്തിനിടയാക്കി. മാസങ്ങളോളം നീണ്ട തർക്കത്തിനൊടുവിൽ ഡിസൈൻ തയ്യാറാക്കുന്നതിന് കരാർ ക്ഷണിച്ചു. എൽ ആൻഡ് ടി കമ്പനി നൽകിയ കരാർ ടെക്നിക്കലി ക്വാളിഫൈഡായി കണ്ടെത്തിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്. ഏതാണ്ട് 60 ലക്ഷം രൂപയാണ് കരാർ തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |