തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും അദ്ധ്യക്ഷസ്ഥാനത്തിരിക്കുന്നവരെ കോൺഗ്രസ് പുനഃസംഘടനയിൽ പാർട്ടി ഭാരവാഹിയാക്കേണ്ടതില്ലെന്ന് നിർദ്ദേശം. ഇവരെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താമെന്ന് പുനഃസംഘടന സംബന്ധിച്ച കെ.പി.സി.സിയുടെ പുതുക്കിയ മാനദണ്ഡത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അച്ചടക്കനടപടിക്ക് വിധേയരായവരെ പുനഃസംഘടനയിൽ പരിഗണിക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്.
നേരത്തേ പുറത്തിറക്കിയ മറ്റ് മാനദണ്ഡങ്ങളെല്ലാം അതേപടി നിലനിറുത്തും. ഭാരവാഹികളുടെ എണ്ണത്തിന്റെ കാര്യത്തിലെ ആദ്യ തീരുമാനവും തുടരും.
മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിലാണ് ആദ്യ തീരുമാനം വേണ്ടതെന്ന നേരത്തേയുണ്ടായ നിർദ്ദേശം മാറ്റി. ആദ്യഘട്ടത്തിൽ ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പൂർത്തീകരിച്ച് ഫെബ്രുവരി അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ ഉപസമിതി കെ.പി.സി.സിക്ക് കരട് പട്ടിക കൈമാറണം. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക ഫെബ്രുവരി 15നകം നൽകണം.
ഇരട്ടപ്പദവി പാടില്ലെന്ന മാനദണ്ഡപ്രകാരമാണ് സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നവരെ മാറ്റിനിറുത്തുന്നത്. എന്നാൽ ശക്തമായ എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇളവ് അനുവദിക്കുമെന്നും ശ്രുതിയുണ്ട്.
അങ്ങനെയായാൽ മാനദണ്ഡം വീണ്ടും പുതുക്കേണ്ടി വരും. വലിയ ആസ്തിയും മറ്റ് സൗകര്യങ്ങളുമുള്ള സഹകരണസംഘം പ്രസിഡന്റുമാർക്ക് പാർട്ടി ഭാരവാഹിത്വം നൽകാൻ മാനദണ്ഡം ഭേദഗതി ചെയ്താൽ അതേ ആവശ്യവുമായി തദ്ദേശസ്ഥാപനങ്ങളിൽ അധികാരത്തിലുള്ളവരും സമ്മർദ്ദം ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |