തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡി വൈ എസ് പി റാസിത്താണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഷാരോൺ കേസിന്റെ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽവച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ഗ്രീഷ്മയുടെ നിർദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോൺ റെക്കാഡ് ബുക്കുകൾ തിരികെ വാങ്ങുന്നതിനായി വീട്ടിൽ പോയതായിരുന്നു. റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോൺ അല്പസമയം കഴിഞ്ഞ് ഛർദ്ദിച്ച് അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലർത്തിയ കഷായം കഴിച്ചപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവർപ്പ് മാറാനെന്ന പേരിൽ ജ്യൂസും ഗ്രീഷ്മ നൽകിയിരുന്നു. പുറത്തുവന്ന ശേഷവും ഛർദ്ദിച്ച ഷാരോൺ റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് പറഞ്ഞത്.
തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം അടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം കുടിക്കാൻപോലും കഴിയാതെ വന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൃക്കയും കരളുമുൾപ്പെടെ ആന്തരികാവയവങ്ങൾ തകരാറിലായി. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഷാരോണിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടർമാർ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടർന്ന് മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തി. മരണമൊഴിയിലും ഷാരോൺ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ചികിത്സയിലിരിക്കെ നവംബർ 25നാണ് ഷാരോൺ മരിച്ചത്.
തുടക്കത്തിൽ പാറശാല പൊലീസ് ഷാരോണിന്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണെത്തിയത്. പിന്നീട് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. അടുത്ത ഫെബ്രുവരിയിൽ തന്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒഴിവാക്കാൻ വേണ്ടി ആദ്യവിവാഹത്തിലെ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ പിൻമാറിയില്ല. തുടർന്നാണ് വിഷം ചേർത്ത കഷായം നൽകി കൊലപ്പെടുത്തിയത്. കൃഷി ആവശ്യത്തിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തിൽ കലർത്തി നൽകിയാണ് ഷാരോണിനെ വകവരുത്തിയത്.
മകൾ കൊലനടത്തിയെന്ന് മനസിലാക്കിയ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഷാരോണിന്റെ മരണമറിഞ്ഞ ഇരുവർക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടർന്ന് ഇരുവരും ചേർന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. വിഷം നൽകിയ കുപ്പി വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ഗ്രീഷ്മ മാത്രമാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള എല്ലാകാര്യങ്ങളും നടപ്പാക്കിയതിനാൽ ഇവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |