തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായ മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസ് ഇന്ന് ഡൽഹിയിലേയ്ക്ക് തിരിക്കും. റിപ്പബ്ളിക് ദിനത്തിൽ കേരള ഹൗസിൽ അദ്ദേഹം ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞ ദിവസം കെ വി തോമസ് സന്ദർശിച്ചിരുന്നു.
കേന്ദ്രസർക്കാരിന് മുമ്പാകെ മുന്നോട്ടുവയ്ക്കാനുള്ള കേരളത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രി കെ വി തോമസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രളയകാലത്ത് നൽകിയ അരിയ്ക്ക് കേന്ദ്രം വിലയാവശ്യപ്പെട്ടതും കിഫ്‌ബി വഴിയെടുക്കുന്ന വായ്പ സംസ്ഥാന കടത്തിൽ കണക്കാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി. ദേശീയപാത വികസനത്തിനായി സംസ്ഥാനവും വിഹിതം വഹിക്കണമെന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന് തിരിച്ചടിയായതും കൂടിക്കാഴ്ചയിൽ പരാമർശിച്ചു. എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കെ വി തോമസ് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇടതുമുന്നണിയുടെ വേദി പങ്കിട്ടതോടെയാണ് മുതിർന്ന നേതാവായ കെ വി തോമസ് കോൺഗ്രസിൽ നിന്ന് പുറത്തായതd. കാബിനറ്റ് റാങ്കോടെയാണ് കെ വി തോമസിനെ നിയമിച്ചിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ മുൻ എം പി എ സമ്പത്ത് വഹിച്ച പദവിയാണിത്. ഐ എ എസുകാരനായ റസിഡന്റ് കമ്മിഷണർക്ക് പുറമേ ,സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥനും നയതന്ത്രവിദഗ്ദ്ധനുമായ വേണു രാജാമണിയും നിലവിലുള്ളപ്പോഴാണ് കെ വി തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |