കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് രണ്ടാംഘട്ട വിസ്താരം തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്. മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ, സാഗർ വിൻസെന്റ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
കേസിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു. ഇതിൽ 12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തിൽ 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്.
അതേസമയം, കേസിൽ തെളിവുനശിപ്പിച്ച മൂന്ന് അഭിഭാഷകരെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അതിജീവിത വീണ്ടും നീക്കം തുടങ്ങിയിരിക്കുകയാണ്. ദിലീപിന്റെ അഭിഭാഷകർ തെളിവു നശിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. ദിലീപിന്റെ ഫോണിൽനിന്ന് രഹസ്യസന്ദേശങ്ങളും ചിത്രങ്ങളുമടങ്ങുന്ന തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കി ഐ.ടി വിദഗ്ദ്ധൻ സായ് ശങ്കർ ക്രൈംബ്രാഞ്ചിന് പരാതി നൽകിയതിന് പിന്നാലെയാണിത്.
ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണമാകില്ലെന്നാണ് അതിജീവിത വാദിക്കുന്നത്. വിചാരണ നടപടികൾ ഫെബ്രുവരി അവസാനവാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |