ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ ദേവിയുടെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാൽ ഒഴുകിയിറങ്ങിയത് ഭക്തരെ അത്ഭുതപ്പെടുത്തി. ഉച്ച പൂജയ്ക്ക് ശേഷം ഇന്നലെ ഉച്ചയോടെ ക്ഷേത്രം അടച്ച് കഴിഞ്ഞായിരുന്നു പ്രതിഭാസം.
ദിവസവും ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലും ബലിക്കല്ലും കഴുകി ശുചിയാക്കും. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കഴകം ജീവനക്കാരി ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ കിണറ്റിൽ നിന്നെടുത്ത ജലം ഉപയോഗിച്ച് ശ്രീകോവിലിന്റെ വശങ്ങൾ കഴുകി വൃത്തിയാക്കിയതിന് പിന്നാലെ ശ്രീകോവിലിന് മുകളിൽ നിന്ന് പാൽ ഒഴുകിയിറങ്ങുകയായിരുന്നു. കഴകം ജീവനക്കാരി ക്ഷേത്രം ശാന്തിയെ വിളിച്ചുവരുത്തി. സംഭവമറിഞ്ഞ് ക്ഷേത്ര ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി.
നാവിൽ തൊട്ട് നോക്കിയപ്പോൾ പാലിന്റേതിന് സമാനമായ രുചിയായിരുന്നുവെന്ന് ഭക്തർ പറഞ്ഞു. അര മണിക്കൂറോളം ശ്രീകോവിലിന് മുകളിൽ നിന്നുള്ള ധാര നീണ്ടുനിന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിലാകെ വൈറലാണ്. ഇന്നലെ വൈകിട്ട് ക്ഷേത്ര ദർശനത്തിനും നല്ല തിരക്ക് അനുഭവപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |