തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ബി.ബി.സി ഡോക്യൂമെന്ററിയായി പ്രദർശിപ്പിക്കുമ്പോൾ രാജ്യവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുന്നത് സംഘപരിവാർ നയമാണ്.ഗുജറാത്ത് കലാപകാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് പറഞ്ഞത് ബി.ബി.സിയുടെ ഡോക്യൂമെന്ററിയല്ല മറിച്ച് ബി.ജെ.പി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.അധികാരവും പണക്കൊഴുപ്പുംകൊണ്ട് വിലയ്‌ക്കെടുത്ത മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ഭൂതകാലം വെള്ളപൂശൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബി.ബി.സി ഡോക്യുമെന്ററിയിലൂടെ പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാനായെന്നു വരില്ല.
മോദി ഡോക്യൂമെന്റിറി പ്രദർശിപ്പിക്കാൻ അപ്രഖ്യാപിത വിലക്കേർപ്പെടുത്തുന്നത് സത്യത്തെ ഭയക്കുന്ന ഭീരുവായതിനാലാണ്.
കെ.പി.സി.സി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനയുമായി കോൺഗ്രസിനൊരു ബന്ധവുമില്ല. അതുംപിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ട. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസെന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |