ന്യൂഡൽഹി: സൗജന്യമായി കിട്ടുന്ന മദ്യം തുടരെ വാങ്ങിക്കുടിച്ച് ഫിറ്റാകാൻ ഇനി എയർ ഇന്ത്യ വിമാനങ്ങളിൽ പറ്റില്ല. അത്തരം യാത്രക്കാരെ കണ്ടറിഞ്ഞ് മദ്യം നിഷേധിക്കാൻ ജീവനക്കാർക്ക് കമ്പനിയുടെ നിർദ്ദേശം. പ്രശ്നക്കാരാണെന്ന് തോന്നുന്നവർക്കുമില്ല. പൂസാകുമെന്ന് ഉറപ്പുള്ളവർക്കും കൂടുതൽ നൽകില്ല. ഇത്തരക്കാർ ആവശ്യപ്പെട്ടാൽ വിനയപൂർവം നിഷേധിക്കണം.
കഴിഞ്ഞ 19ന് എയർ ഇന്ത്യ പുറപ്പെടുവിച്ച പുതുക്കിയ മാർഗനിർദ്ദേശത്തിലാണിത്. മദ്യലഹരിയിൽ സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പടെ ചില യാത്രക്കാർ കാട്ടിയ വിക്രിയകളുടെ പേരിൽ സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് വൻതുക പിഴ ചുമത്തിയതിന് തുടർന്നാണിത്. അതേസമയം മദ്യം വിളമ്പുന്നത് നിയന്ത്രിക്കാൻ നീക്കമില്ല.
മദ്യപിച്ച് വിമാനത്തിൽ കയറിയവരെ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ കൈവശം ഉപയോഗിക്കാത്ത മദ്യമുണ്ടെങ്കിൽ നീക്കം ചെയ്യണം. അമിതമായി മദ്യപിച്ചവരെ പ്രവേശിപ്പിക്കരുത്. വിമാനത്താവളത്തിലോ, വിമാനത്തിൽ കയറുന്ന സമയത്തോ അവ്യക്തമായ സംസാരം, ആടിയുലയുന്ന നടത്തം, മോശം ഭാഷ ഉപയോഗിക്കൽ, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം തുടങ്ങിയവ കാണിക്കുന്നവരെ നിരീക്ഷിക്കണം. വിവരം കാബിൻ സൂപ്പർവൈസർ/പൈലറ്റ് ഇൻ കമാൻഡിനെ അറിയിക്കണം.
മറ്റ് നിർദ്ദേശങ്ങൾ
പെരുമാറ്റം അതിരുവിട്ടാലും 'മദ്യപൻ' എന്ന് വിളിച്ച് പ്രകോപിപ്പിക്കരുത്
അസ്വീകാര്യമാണെന്ന് മാന്യമായി മുന്നറിയിപ്പ് നൽകണം
'അവസാനമായി ഒരു ഡ്രിങ്ക്' എന്ന് അപേക്ഷിച്ചാലും നൽകരുത്
യാത്രക്കാരന്റെ ശബ്‌ദം എത്ര ഉയർന്നാലും പതുക്കെ സംസാരിക്കുക.
മദ്യം തരില്ലെന്ന് തുറന്ന് പറയാതിരിക്കുക, തന്ത്രപൂർവം നിഷേധിക്കുക
പരിശീലനം
മദ്യപൻമാരായ യാത്രക്കാരെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും ജീവനക്കാർക്ക് പരിശീലനം നൽകും. യാത്രക്കാരെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് (കൂടുതൽ പ്രശ്‌നക്കാർ) എന്നിങ്ങനെ തരംതിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |