കൊച്ചി: ലിത്വാനിയൻ വിസയി നൽകിയ പണം തിരികെ നൽകാത്തതിന്റെ വൈരാഗ്യത്തിന് ഉദ്യോഗാർത്ഥിയുടെ കത്തിമുനയ്ക്ക് ഇരയായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രവിപുരത്തെ റൈസ് ട്രാവൽ ഏജൻസി ജീവനക്കാരിയും തൊടുപുഴ സ്വദേശിനിയുമായ സൂര്യ (25) നേരിട്ടത് മൃഗീയ അതിക്രമം. റിക്രൂട്ടിംഗ് സ്ഥാപനഉടമയെ ലക്ഷ്യമിട്ടെത്തിയ പ്രതി ജോളി ജെയ്സണിൽനിന്ന് രക്ഷനേടാൻ കുളിമുറിയിൽ ഒളിച്ചിരുന്നെങ്കിലും വാതിൽ പൊളിച്ച് ഇയാൾ സൂര്യയെ പിടികൂടുകയായിരുന്നു. തുടർന്ന് കഴുത്തിൽ കത്തിക്കുകുത്തിയശേഷം കസേരകൊണ്ട് ഇവരെ തടഞ്ഞുവച്ചു. ജോളിയുടെ ചോദ്യങ്ങൾക്ക് സൂര്യ കടലാസിൽ എഴുതിയാണ് മറുപടി നൽകിയത്. അലമാരയിൽ പണമുണ്ടെന്നും താക്കോൽ തരാമെന്നുമെല്ലാം സൂര്യ എഴുതിയ കടലാസ് പൊലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. കത്തി രണ്ടായി ഒടിഞ്ഞ നിലയിലായിരുന്നു.
മൂന്നുദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാൾ എത്തിയതെന്ന് പൊലീസ് അറിയിച്ചു. 50 രൂപയ്ക്കാണ് കത്തിവാങ്ങിയത്. റിമാൻഡിൽ കഴിയുന്ന ഇയാളെ 14ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂര്യയുടെ ആരോഗ്യനിലകൂടി പരിഗണിച്ച ശേഷമായിരിക്കുമിത്. ട്രാവൽ ഏജൻസിയിൽനിന്ന് തനിക്ക് 5ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും ഇത് നൽകാത്തതാണ് ആക്രമണത്തിന് തന്നെ പ്രകോപിപ്പിച്ചതെന്നായിരുന്നു പ്രതി പൊലീസിനോട് ആദ്യം നൽകിയ മൊഴി. ട്രാവൽ ഉടമയെ വിളിച്ചുവരുത്തി ചോദ്യംചെയ്തതോടെ തനിക്ക് 55,000 രൂപയാണ് കിട്ടാനുള്ളതെന്ന് പ്രതി മാറ്റിപ്പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന എല്ലാ ട്രാവൽ ഏജൻസികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |