തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം.
നിശ്ചിത കാലയളവിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകി ട്രാഫിക് എൻജിനിയറിംഗ് ഡിസൈൻസ് വികസിപ്പിക്കണം. തദ്ദേശ സ്ഥാപനങ്ങൾ വഴിവിളക്കുകൾ സ്ഥാപിക്കണം. ഹയർ സെക്കൻഡറി സിലബസിൽ റോഡ് സുരക്ഷ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചരക്ക് വാഹനങ്ങളുടെ അമിതഭാരം നിയന്ത്രിക്കാൻ വകുപ്പുകളുടെ ഏകോപിത ഇടപെടൽ വേണം. ഏറ്റവും പുതിയ റിയൽ ടൈം ആക്സിഡന്റ് ഡാറ്റ നാറ്റ്പാക് ലഭ്യമാക്കണം.
കോമ്പൗണ്ടബിൾ ഒഫൻസസ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തേണ്ട കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കിൽ നടപടികൾ കൈക്കൊള്ളണം. റോഡ് സുരക്ഷ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. സ്‌കൂൾ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയ മാർഗരേഖ കൃത്യമായി പാലിക്കണം.
മറ്റ് നിർദ്ദേശങ്ങൾ
ബൈക്ക് സ്റ്റണ്ട് തടയുന്നതിന് സൈബർ പെട്രോളിംഗ് കർശനമാക്കണം. കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണം. വേഗപ്പൂട്ട് പരിശോധന കർശനമാക്കണം.
നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്‌നഷൻ കാമറകൾ ഇ ചെലാൻ സംവിധാനവുമായി ബന്ധിപ്പിക്കണം. ഹെവി വെഹിക്കിളുകളിൽ ഡാഷ് ബോർഡ് കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ
ആവശ്യമായ രൂപരേഖ തയ്യാറാക്കണം. ദേശീയ, സംസ്ഥാന പാതകളിലും മറ്റ് പ്രധാന പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി അപകടങ്ങൾ കുറയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |