ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. സംസ്ഥാന ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പരാമർശത്തിലൂടെ ഇതിന് കൂടുതൽ ശക്തി പകരുകയും ചെയ്തു. മേഖലകളുടെ അതിർത്തികൾ പ്രധാനമന്ത്രി ഭേദിച്ചു. അകത്തുള്ള ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറത്തുള്ള ആൾ എന്ന നിലയിലല്ലെന്നും അണ്ണാമലൈ വ്യക്തമാക്കുകയും ചെയ്തു.
'അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നുതന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പടരുന്നുണ്ട്. ഞാൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ ഇക്കാര്യം ചോദിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് മോദി മത്സരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യും. രാമനാഥപുരത്തുനിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം കേൾക്കുന്നു. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇതു സജീവ ചർച്ചയാണ്'- അണ്ണാമലൈ പറയുന്നു. ജാതി,തമിഴ് വികാരമാണ് തമിഴ്നാട്ടിലെ വോട്ടർമാർ സാധാരണ പരിഗണിക്കുന്നതെങ്കിലും മോദി മത്സരിച്ചാൽ ഇതെല്ലാം അപ്രസക്തമാകുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് പ്രാദേശിക ബി ജെ പി നേതാക്കളും പറയുന്നത്. എന്നാൽ മോദി മത്സരിക്കാൻ തമിഴ്നാട്ടിൽ എത്തുമോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പാർട്ടി ദേശീയ നേതാക്കൾ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |