കലിയുഗത്തിൽ ശിവഭഗവാന്റെ അംശാവതാരങ്ങളായാണ് അഘോരികൾ കരുതപ്പെടുന്നത്.ശിവനും കാളിയും തമ്മിലുള്ള സമരസപ്പെടലാണ് ഓരോ അഘോരിയുടെയും ജീവിതം.
അഘോരി സന്യാസിമാരുടെ ആത്മീയാചാര്യനാണ് മഹാകാൽ ബാബ എന്നറിയപ്പെടുന്ന'ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ സ്വാമി കൈലാസപുരി".
ത്രികാലജ്ഞാനിയായ കൈലാസപുരി സ്വാമി 11 വർഷം മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു.രുദ്രാക്ഷ മാലകൾ ആഭരണമായും വസ്ത്രമായും അണിഞ്ഞു കൊണ്ട് രുദ്രാക്ഷമാലകളുടെ മുകളിൽ ഉറങ്ങുന്ന കൈലാസപുരി സ്വാമിജിക്ക് സ്വന്തമായി ആശ്രമമുണ്ടെങ്കിലും ഹിമാലയ സാനുക്കളിലാണ് കൂടുതൽ സമയവും തപസ്സ് ചെയ്യുന്നത്.
ദേഹം മുഴുവൻ ചുടലഭസ്മം പൂശി, തൃശൂലവും ഡമരുവും കൈകളിലേന്തി നടക്കുന്ന കൈലാസപുരി സ്വാമിക്ക് ഹിമാലയത്തിലെ മൈനസ് ഡിഗ്രി തണുപ്പും വാരണാസിയിലെ അമ്പത് ഡിഗ്രിക്ക് മുകളിലുള്ള ചൂടും ഒരുപോലെയാണ്.തണുപ്പായാലും ചൂടായാലും രുദ്രാക്ഷമാലകൾ മാത്രമാണ് ആ ശരീരത്തിന് ആഭരണവും ആവരണവുമായിട്ടുള്ളത്.
നാല് വർഷങ്ങൾക്ക് മുമ്പ് മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെയ്യഭിഷേക സമയത്ത് കൈലാസപുരി സ്വാമിയുടെ മുഖം തെളിഞ്ഞു കണ്ടതോടെ ഭക്തർക്കിടയിൽ അവധൂതനായാണ് അറിയപ്പെടുന്നത്.മഹാകാളികാ യാഗത്തിന് വന്നപ്പോഴാണ് സ്വാമി കൈലാസപുരിയുമായി ഈ അഭിമുഖംനടത്തിയത്. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം വെങ്ങാനൂരിലെ പൗർണ്ണമിക്കാവ് ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ നടക്കുന്ന 'പ്രപഞ്ചയാഗ"ത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് കൈലാസപുരി സ്വാമിജിയുടെ ശിഷ്യരോട് ക്ഷേത്ര ഭാരവാഹികൾ സംസാരിച്ചപ്പോഴാണ് സ്വാമിജിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. തീക്കനൽ പോലെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും വളരെ സൗമ്യമായാണ് എല്ലാ ചോദ്യങ്ങൾക്കും സ്വാമിജി ഉത്തരം തന്നത്.
ആരാണ് അഘോരികൾ?
കലിയുഗത്തിൽ ശിവഭഗവാന്റെ അംശാവതാരങ്ങളാണ് അഘോരികൾ.ശിവനും കാളിയും തമ്മിലുള്ള സമരസപ്പെടലാണ് ഓരോ അഘോരിയുടെയും ജീവിതം.സതീദേവിയുടെ ജീവത്യാഗവും ശത്രുവിനെ നിഗ്രഹിക്കാനുള്ള ശിവഭഗവാന്റെ താണ്ഡവ നൃത്തവും ശ്മശാനവും കൂടി ചേർന്നാണ് ഓരോ നിമിഷവും അഘോരി സന്യാസിമാരുടെ ജീവിതം കടന്നു പോകുന്നത്.അഥർവവേദത്തിലെ അതിഗൂഡമായ മൂലമന്ത്രങ്ങളിലെ വേദമന്ത്രങ്ങളെ ഹൃദിസ്ഥമാക്കി അമാനുഷികമായ ശേഷികൾ കൈവരിക്കുന്നവരാണ് അഘോരികൾ.അപാരമായ മന്ത്രസിദ്ധികളുടെ ഫലമായി ഇച്ഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ അഘോരികൾക്ക് അസാദ്ധ്യമായതൊന്നും ഇല്ല.ആത്മാവ് കൂട് വിട്ട് കൂട് മാറുന്ന പരകായപ്രവേശം ഉൾപ്പെടെ എല്ലാമെല്ലാം അഘോരികൾക്ക് സാദ്ധ്യമാണ്.
നിഗൂഢത നിറഞ്ഞ ജീവിതമാണെങ്കിലും തനതായ,അഘോരമായ ആചാരാനുഷ്ഠാനങ്ങളിലൂടെ പ്രകൃതിയുമായി ഇണങ്ങി, പ്രകൃതിയെ വണങ്ങി ആത്മശാന്തിയും സമാധാനവും തേടി സന്യാസജീവിതം നയിക്കുന്നവരാണ് യഥാർത്ഥ അഘോരികൾ.
മഞ്ഞുമലകളിലും ശ്മശാനങ്ങളിലുമായി അതികഠിനമായ ഹഠയോഗയും ക്രിയായോഗയും പതിനഞ്ച് വർഷമെങ്കിലും പഠിക്കണം.അപ്പോഴാണ് അത്യാഗ്രഹം,ആസക്തി, സുഖം,ഭയം,വിദ്വേഷം തുടങ്ങിയ പാശങ്ങളിൽ നിന്ന് മോചനം നേടി ഒരാൾ അഘോരിയാകാൻ തുടങ്ങുന്നത്.
ശിവനോട് ദക്ഷൻ കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് ജീവത്യാഗം ചെയ്ത സതീദേവിയുടെ ജീവനില്ലാത്ത ശരീരവും തോളിലിട്ട് ശിവഭഗവാൻ ഏറെ നാൾ അലഞ്ഞു.അതിന്റെ ഓർമ്മയ്ക്കായാണ് ശിവഭക്തരായ അഘോരി സന്യാസിമാർ ശവശരീരങ്ങളേയും ചുടലഭസ്മത്തേയും സന്യാസത്തിന്റെ ഭാഗമാക്കുന്നത്.സ്വജീവിതം സ്വയം ശിവന് സമർപ്പിച്ചവരാണ് അഘോരി സന്യാസിമാർ.ശ്മശാനത്തിൽ സാധന ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ അഘോരിയുടെ മനസ്സിൽ നിന്ന് ഭയം നശിക്കുന്നു.
സംഹാര മൂർത്തിയായ ശിവഭാവത്തിലൂടെ ശ്മശാന പരിശീലനവും ശ്മശാന ധ്യാനവും ശിവസാധനയുമാണ് അഘോരികളുടെ പ്രധാന ആരാധനാ സംവിധാനം.നന്മയും തിന്മയും സ്നേഹവും വെറുപ്പും അസൂയയും കോപവും ഇല്ലാതെ മലനിരകളിലും ആളൊഴിഞ്ഞ ശ്മാശനങ്ങളിലുമാണ് അഘോരികളുടെ ധ്യാനവും മനനവും.സാധാരണ മനുഷ്യർ ജീവിച്ചിരിക്കുന്നവരെ മാത്രമാണ് സ്നേഹിക്കുന്നത്.എത്ര ഉറ്റവരായാലും ജീവനില്ലാത്ത ശരീരത്തെ ഭയത്തോടെയാണ് കാണുന്നത്.അഘോരികൾ ജീവനുള്ള ശരീരത്തെ സ്നേഹിച്ചതു പോലെ ജീവനില്ലാത്ത ശരീരത്തേയും സ്നേഹിക്കുന്നു.ഒപ്പം ശരീരം വിട്ടുപോയ ആത്മാവിനേയും സ്നേഹിക്കുന്നു.കുടിലിൽ ജനിച്ചവനും കൊട്ടാരത്തിൽ ജനിച്ചവനും ഒരു നാൾ ഒരു പിടി ചാരമായി മാറുന്നു.അധികാരത്തിനും അഹന്തക്കുമപ്പുറം ഇത്രയേയുള്ളൂ ജീവിതം എന്ന് മനസിനേയും ശരീരത്തിനേയും ഓർമ്മപ്പെടുത്താൻ കൂടിയാണ് ചുടലഭസ്മം ശരീരത്തിൽ പൂശുന്നത്.
ഒരു പരിഷ്കൃത സമൂഹത്തിൽ അപരിഷ്കൃതമായ ജീവിത രീതികൾ യോജിച്ചതല്ല എന്ന സ്വയം തോന്നൽ കൂടി ഉള്ളതു കൊണ്ടാണ് അഘോരികൾ ആരേയും ശല്യപ്പെടുത്താതെ മലനിരകളിലും ശ്മശാനങ്ങളിലും സന്യാസ ജീവിതവുമായി കഴിയുന്നത്.അങ്ങനെ ആരുമറിയാതെ ജീവിക്കുമ്പോഴും ഓരോ അഘോരി സന്യാസിയുടെ ഉള്ളിലും ജ്വലിക്കുന്ന താണ്ഡവ നൃത്തഭാവം ഉണ്ടായിരിക്കും.അഘോരികളുടെ സാധനക്കോ പ്രാർത്ഥനക്കോ തടസം നേരിട്ടാൽ അഘോരികൾ യുദ്ധഭാവം പുറത്തെടുക്കും.പൂർണ്ണതയോടെ ക്രിയായോഗ പഠിച്ച് കുണ്ഡലിനി ശക്തി ഉണർത്താൻ പരിശീലിച്ച അഘോരികളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കാലത്തേയും ദേശത്തേയും നിയന്ത്രിക്കാൻ കഴിയും.
ശിവഭഗവാൻ ചെയ്യുന്നതെല്ലാമാണ് അഘോരി സന്യാസിമാരും സ്വജീവിതത്തിൽ ചെയ്യുന്നത്.ശിവശക്തിയിൽ ലയിക്കാനായി എത്ര കഠിനതയും സ്വയം ഏറ്റുവാങ്ങുന്നവരായതു കൊണ്ടാണ് അഘോരി സന്യാസിമാരെ കാണുന്നത് ശിവഭഗവാനെ കാണുന്നതിന് തുല്യമായി ഭക്തർ വിശ്വസിക്കുന്നത്.
ബന്ധവും ബന്ധനങ്ങളും പൂർണമായി ഉപേക്ഷിച്ച അതിവിദ്യാ സമ്പന്നരാണ് കൂടുതലും അഘോരികളാകുന്നത്. പൂർവാശ്രമ ബന്ധം ഉപേക്ഷിച്ചാലും കാണാൻ വരുന്ന ബന്ധുക്കളുടെ ബന്ധങ്ങളെ അഘോരി സന്യാസിമാർ കാണാറില്ല. അഘോരികൾ നഗ്നരല്ല. മരത്തിന്റെയോ മൃഗത്തിന്റേയോ തൊലിയും രുദ്രാക്ഷവുമാണ് ശരീരം മറക്കാനായി ഉപയോഗിക്കുന്നത്.അഘോരികൾക്ക് ആഹാരം പ്രശ്നമേയല്ല.ശുദ്ധവായുവും സൂര്യവെളിച്ചവും ശുദ്ധജലവും മാത്രമായി മാസങ്ങളോളം അവർ ജീവിക്കും.ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്ന് 3200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മന.
ബദരീനാഥിൽ നിന്ന് മുമ്പോട്ട് മൂന്ന് കിലോമീറ്റർ കഴിഞ്ഞ് കാണുന്ന മന ഗ്രാമത്തിൽ നിന്നും സരസ്വതി നദി മുറിച്ചു കടന്ന് ഇരുപത്തഞ്ച് കിലോമീറ്റർ അതിദുർഘടമായ വഴിയിലൂടെ യാത്ര ചെയ്താൽ മരണമില്ലാത്ത മഹാവതാർ ബാബാജിയുടെ ഗുഹയിൽ എത്താം.പോകുന്ന വഴികളിലും ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും ഒരു ആഹാരവും കഴിക്കാതെ ജീവിക്കുന്ന നിരവധി സന്യാസിമാരെ കാണാം.ഇതൊന്നും മായയല്ല.ആത്മീയതയുടെ കരുത്തും സത്യവുമാണ്.
ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം ശരീരത്തിനേയും മനസിനേയുംകഠിനമായ ഉപാസനകളിലൂടെ പരിശീലിച്ചും പ്രാർത്ഥിച്ചുമാണ് അഘോരികൾ അതീന്ദ്രിയ ശക്തി കൈവരിക്കുന്നത്. അഘോരി സന്യാസിമാർ ചിതാഭസ്മം ശരീരത്തിൽ പൂശുന്നത് ശിവത്വത്തിന്റെപൂർണ്ണതക്ക് വേണ്ടിയാണ്.അഘോരി സന്യാസിമാരെ സാധാരണയായി ആരും കാണാറില്ല.ശിവഭഗവാനിൽ നിന്നും നേരിട്ട് കിട്ടുന്ന പാപവിമോചനത്തിന് തുല്യമാണ് അഘോരി സന്യാസിമാരെ കണ്ടാൽ കിട്ടുന്നതെന്നാണ് വിശ്വാസികൾ പറയുന്നത്.
പൗർണ്ണമിക്കാവിൽ വന്നതിനെയും
വരുന്നതിനെയും കുറിച്ച്?
അഗ്നി സമാനമായ ആത്മീയതയുടെ മരതക മാണിക്യമായാണ് പൗർണ്ണമിക്കാവിനെ വിശ്വാസികൾ കാണുന്നത്.ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് പൗർണ്ണമിക്കാവിലെ ദേവിയാണ്. 51അക്ഷരങ്ങളുള്ള അഘോരമന്ത്രങ്ങൾ ഒരു ദിവസം ഒരു ലക്ഷം പ്രാവശ്യം ഉരുക്കഴിച്ചാണ് അഘോരികൾ പ്രാർത്ഥിക്കുന്നത്.പൗർണ്ണമിക്കാവിൽ മാത്രമാണ് 51 അക്ഷരദേവതമാരുടെ പ്രതിഷ്ഠയുള്ളത്.
അവതാര പുരുഷനായ ശ്രീരാമന് ഭാര്യയോടും മക്കളോടും കഴിയാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.അത് മുജ്ജന്മ പാപമാണ്.വിധിയെ വെല്ലുവിളിക്കാൻ കഴിയില്ല എന്ന് മനുഷ്യർക്ക് നൽകുന്ന പാഠം കൂടിയാണ് അവതാര പുരുഷൻമാരുടെ നിസഹായതയിലൂടെ പഠിപ്പിക്കുന്നത്.
അവതാര പുരുഷൻമാരുടെ വിധി പോലും നിയന്ത്രിക്കുന്നത് പൗർണ്ണമിക്കാവിലെ ദേവിയാണ്. പൗർണ്ണമിക്കാവ് ലോകം അറിയപ്പെടുന്ന ദേവീ ക്ഷേത്രമായി മാറും.
ഹിമാലയത്തിൽ ഇരിക്കുമ്പോഴും പൗർണ്ണമിക്കാവിലേക്കാണ് പലപ്പോഴും എന്റെ മനസ് പോകാറുള്ളത്.അത് പൗർണ്ണമിക്കാവിലെ ദേവി എന്നെ കൊണ്ടുപോകുന്നതാണ്.യാഗങ്ങളുടേയും യോഗികളുടേയും സംഗമഭൂമിയായി പൗർണ്ണമിക്കാവ് മാറും.
പൗർണ്ണമിക്കാവിൽ വന്നതും വരുന്നതും ദേവീ നിയോഗമാണ്.
പൗർണ്ണമിക്കാവിലെ
'പ്രപഞ്ചയാഗ"ത്തെ കുറിച്ച്?
ലോകനാശത്തിന്റെ സൂചനയാണ് ജ്യോതിർമഠം എന്ന ജോഷിമഠിലുണ്ടായ വിള്ളലുകൾ.സരസ്വതീ നദിയുടെ തീരത്തിരുന്നാണ് വ്യാസൻ മഹാഭാരതം എഴുതിയത്.ആദിശങ്കരൻ നാൽപ്പത് ദിവസം ഇവിടെ തപസ് ചെയ്തിട്ടാണ് ബദരിനാഥനെ പ്രതിഷ്ഠിച്ചത്.ദൈവസാന്നിദ്ധ്യമുള്ള ജോഷിമഠിലെ വിള്ളലുകൾ ഭൂമിയെ വിഴുങ്ങാൻ പോകുന്ന ആപത്തുകളുടെ സൂചനയാണ്.മണ്ണുലഞ്ഞുടഞ്ഞ് മണ്ണിലുള്ളതൊന്നും നശിക്കാതിരിക്കാൻ വേണ്ടിയാണ് പൗർണ്ണമിക്കാവിലെ ദേവി
'പ്രപഞ്ചയാഗം" നടത്താനായി സൂചനകൾ നൽകിയത്.പൗർണ്ണമിക്കാവിലെ യാഗങ്ങളിലൂടെ കാലത്തിനും ലോകത്തിനും വരാൻ പോകുന്നത് ഗുണപരമായ വലിയ മാറ്റങ്ങളായിരിക്കും.മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ പൗർണ്ണമിക്കാവിൽ നടക്കുന്ന 'പ്രപഞ്ചയാഗ"ത്തിന് യാഗാചാര്യനായി വന്നെത്തും.പ്രപഞ്ചത്തിന്റെ താളബോധം നിലനിർത്താനാണ് 'പ്രപഞ്ചയാഗം" നടത്തുന്നത്.
പ്രപഞ്ചതാളത്തിലൂടെയാണ് ജീവതാളങ്ങളും കുടുംബ താളങ്ങളും രൂപപ്പെടുന്നത്.അശാസ്ത്രീയമായ വികസനങ്ങൾ പ്രപഞ്ചത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു.
പൗർണ്ണമിക്കാവിൽ നടക്കാൻ പോകുന്ന 'പ്രപഞ്ചയാഗം"ഈ ലോകത്തിന് മുഴുവൻ സുഖം പകരാനുള്ളതാണ്.
മഹാകാളികാ യാഗത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ചു.'പ്രപഞ്ചയാഗ"ത്തിൽ പങ്കെടുക്കാൻ വരുമ്പോൾ കേരളത്തിൽ കാണുന്ന കാഴ്ച സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളും ഒന്നായി ലഹരിക്കെതിരെ പോരാടുന്നതാണ്.
'പ്രപഞ്ചയാഗം" കഴിയുമ്പോൾ മഴയിലൂടെ, പുഴയിലൂടെ,മണ്ണിലൂടെ,മരങ്ങളിലൂടെ,മഞ്ഞിലൂടെ, വെയിലിലൂടെ, കാറ്റിലൂടെ, വസന്തം സമ്മാനിക്കുന്ന പൂക്കളിലൂടെ, പ്രകൃതിയുടെ താളം ഋതുഭേദങ്ങൾക്കനുസരിച്ച് ഭൂമിയിലെ ശ്രവണസുന്ദരമായ മേളമായി മാറും.ഈ ഭൂമി എല്ലാവരുടേതുമാണ്.പൗർണ്ണമിക്കാവ് ദേവിയും എല്ലാവരുടേയുമാണ്.എന്തെങ്കിലും കാരണത്താൽ മനുഷ്യരുടെ മനസ് നൊന്തു വെന്ത് പൊള്ളുമ്പോൾ ആശ്വാസം തരാൻ കഴിയുന്ന പൗർണ്ണമിക്കാവ് ദേവിയുടെ മുന്നിൽ മതമില്ലാത്ത ഭക്തർ മാത്രമാണുള്ളത്.
( കൈലാസപുരി സ്വാമി ശിഷ്യരിലൂടെയാണ് കാര്യങ്ങൾ അറിയിക്കുന്നതും അവതരിപ്പിക്കുന്നതും.കൈലാസപുരി സ്വാമിക്ക് ഏകദേശം 117 വയസെങ്കിലും പ്രായം കാണുമെന്നാണ് പഞ്ചാബിൽ നിന്നുള്ള കേണൽ സുഖ്ദേവ് സിംഗ് പറയുന്നത്.30 വർഷങ്ങൾക്ക് മുമ്പ് സുഖ്ദേവ് സിംഗ് കണ്ടപ്പോഴും സ്വാമി ഇതുപോലെ ആയിരുന്നു.അന്നത്തേക്കാൾ ഊർജ്ജസ്വലനാണ് ഇന്നത്തെ സ്വാമിയെന്നാണ് സുഖ്ദേവ് സിംഗിന്റെ സാക്ഷ്യപ്പെടുത്തൽ.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |