തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിൽ വീണ്ടും വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. മുന്നണിയ്ക്കുള്ളിൽ ആരോഗ്യപരമായ ചർച്ചകൾ നടക്കുന്നില്ല എന്നും സ്ഥാനമാനത്തിനായി പാർട്ടിയ്ക്കും ജനങ്ങൾക്കും എതിരായി പ്രവർത്തിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. എൽഡിഎഫിൽ ആരോഗ്യപരമായ കൂടിയാലോചനകൾ നടക്കുന്നില്ല. അജണ്ട നിശ്ചയിച്ചുള്ള ചർച്ചകൾക്ക് ഉപരിയായി പുറത്തു നിന്നുള്ള കാര്യങ്ങൾ ഉന്നയിച്ചാൽ അവയിലും ചർച്ച വേണം ഗണേഷ്‌കുമാർ ആവശ്യപ്പെട്ടു. വികസന രേഖ അംഗീകരിക്കുന്നതിലടക്കം ചർച്ച നടക്കുന്നില്ലെന്നും അഭിപ്രായങ്ങൾ രണ്ട് മാസങ്ങൾക്ക് മുൻപ് എഴുതിവാങ്ങിക്കുക മാത്രമാണുണ്ടായതെന്നും എംഎൽഎ ആരോപിച്ചു.
തനിക്കൊരു മന്ത്രിസ്ഥാനമോ പദവിയോ ലഭിക്കുമെന്ന് പറഞ്ഞ് പാർട്ടിയിലെ നേതാക്കളെയും ജനങ്ങളെയും വഞ്ചിച്ച് പ്രവർത്തിക്കാനില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് ബിയുടെ ചെയർമാൻ ആയതിന് ശേഷം വിദ്യാസമ്പന്നരായ ചെറുപ്പക്കാരേയും കഴിവുള്ള നേതാക്കളെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കാനായെന്നും ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.
അതേ സമയം കഴിഞ്ഞ ഇടതുമുന്നണി യോഗത്തിലും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനത്തിൽ ഗണേഷ്‌കുമാർ എംഎൽഎ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ഇടത് നിയമസഭാ കക്ഷിയോഗത്തിനിടയിൽ വിമർശനമുന്നയിച്ചു.നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാനാകാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. അടുത്ത ബഡ്ജറ്റിലെങ്കിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ഗണേഷ്‌കുമാർ എംഎൽഎയുടെ നിശിത വിമർശനത്തിൽ യോഗത്തിൽ വെച്ച് തന്നെ ചില സിപിഎം എംഎൽഎമാർ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഗണേഷ്‌കുമാറിന്റെ വിമർശനം ശരിയായില്ല എന്ന് ഇവർ ചൂണ്ടിക്കാട്ടിയപ്പോൾ യോഗത്തിലല്ലാതെ വേറെവിടെ പോയി പറയുമെന്നായിരുന്നു എംഎൽഎയുടെ ചോദ്യം. ഇതിനിടയിലാണ് ഗണേഷ് കുമാർ വീണ്ടും വിമർശനവുമായി മുന്നോട്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |