കൊച്ചി : ഹൈക്കോടതി കോഴ ആരോപണകേസിൽ അഭിഭാഷകൻ സൈബി ജോസിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കമ്മിഷണർ ഡി.ജി.പിക്ക് നൽകി. 14 പേരുടെ മൊഴികൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായും കേസുമായി ബന്ധപ്പെട്ട രേഖകൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചതായുമാണ് വിവരം.
അനുകൂല വിധി വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അഭിഭാഷകൻ സൈബി ജോസിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നത്,. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച രണ്ട് ഉത്തരവുകൾ ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചുവിളിച്ചിരുന്നു, ഇരകളായ തങ്ങളുടെ വാദം കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും നോട്ടീസ് നൽകാതെയാണ് വാദം പൂർത്തിയാക്കിയതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
2021 ഒക്ടോബർ 21ന് പ്രതികൾ വഴിത്തർക്കവുമായി ബന്ധപ്പെട്ട വഴക്കിനിടെ പത്തനംതിട്ട പ്ളാച്ചേരി സ്വദേശി ടി. ബാബു ഉൾപ്പെടെയുള്ളവരെ ജാതിപ്പേര വിളിച്ച് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമംതടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി റാന്നി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതികൾ മുൻകൂർ ജാമ്യ ഹർജിനൽകി. ബാബുവടക്കമുള്ള പരാതിക്കാരെ കക്ഷിചേർത്തിരുന്നില്ല. പട്ടികജാതി പട്ടികവർഗ നിയമപ്രകാരം ഇത്തരം ഹർജികളിൽ പരാതിക്കാർക്ക് നോട്ടീസ് നൽകി വാദം കേൾക്കണമെന്നുണ്ട്. തുടർന്ന് പരാതിക്കാർക്ക് നോട്ടീസ് നൽകാൻ റാന്നി പൊലീസിന് നിർദ്ദേശം നൽകി ഹർജി മാറ്റി.
തുടർന്ന് ഹൈക്കോടതിയുടെ വെബ്സൈറ്റിൽ ഹർജി 2022 മേയ് 20ന് പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പരാതിക്കാർക്ക് നോട്ടീസ് ലഭിച്ചില്ലെന്നത് ശ്രദ്ധിക്കാതെ 2022 ഏപ്രിൽ 29ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹർജി തീർപ്പാക്കി. തങ്ങൾക്ക് നോട്ടീസ് നൽകാതെയും വാദംകേൾക്കാതെയും നൽകിയ ഉത്തരവ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബാബു ഉൾപ്പെടെയുള്ള പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജികളിലാണ് ഉത്തരവ് തിരിച്ചുവിളിച്ചത്. ഉത്തരവ് തിരിച്ചു വിളിക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന മുൻ വിധിന്യായങ്ങൾ വിലയിരുത്തിയാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |