ആലപ്പുഴ: കാന്റീൻ കെട്ടിടം പൊളിച്ച് നീക്കാത്തതിനാൽ സാമൂഹ്യ നീതി വകുപ്പിന്റെ, ജില്ലാ ആസ്ഥാന മന്ദിരം നിർമ്മാണ പ്രവൃത്തികൾ വൈകുന്നു. നിലവിൽ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കളക്ടറേറ്റിന്റെ വടക്ക് പടിഞ്ഞാറേ ഭാഗത്ത് ആസൂത്രണ വിഭാഗത്തിന്റെ കെട്ടിടത്തിന് കിഴക്കു ഭാഗത്താണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത്. കാലപ്പഴക്കം ചെന്ന കാന്റീൻ കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടം അന്തിമ തീരുമാനം കൈക്കൊള്ളാത്തതാണ് പ്രതിസന്ധിയായത്.
1.62 കോടിയാണ് നിർമ്മാണത്തിന് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പദ്ധതിക്കായി മണ്ണ് പരിശോധന നടത്തി ടെണ്ടർ നടപടിയും പൂർത്തീകരിച്ചു. പുതിയ കെട്ടിടം പൂർത്തിയാവുമ്പോൾ ഗ്രൗണ്ട് ഫ്ളോറിൽ ജില്ലാ സോഷ്യൽ ജസ്റ്റിസിന്റെ ഓഫീസും ഒന്നാം നിലയിൽ നിലവിലെ കാന്റീനും രണ്ടാം നിലയിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസും പ്രവർത്തിക്കും.
# ദുരവസ്ഥയിൽ കാന്റീൻ
കുടുംബശ്രീ യൂണിറ്റാണ് നിലവിൽ കാന്റീൻ നടത്തുന്നത്. ഇടുങ്ങിയതും കാലപഴക്കം ചെന്നതുമായ കെട്ടിടത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. മേൽക്കൂരയിൽ പ്ളാസ്റ്റീക് ഷീറ്റ് വലിച്ചു കെട്ടിയാണ് ചോർച്ച തടയുന്നത്. അഞ്ചോളം സ്ത്രീകളാണ് നടത്തിപ്പുകാർ. കളക്ടറേറ്റിലെ വിവിധ വകുപ്പ് ജീവനക്കാരും മറ്റ് ആവശ്യങ്ങൾക്കായി എത്തുന്നവരും കുറഞ്ഞ നിരക്കിൽ ഭക്ഷണം കഴിക്കാൻ ആശ്രയിക്കുന്നത് കാന്റീനിനെയാണ്. ജീവനക്കാർക്കും മറ്റുള്ളവർക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും ഇവിടില്ല. കാന്റീനിന്റെ അകത്ത് തറ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയായതിനാൽ മഴപെയ്താൽ ഈർപ്പം മൂലം ബുദ്ധിമുട്ടുകയാണ്. പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കാനായാൽ ഒരു വർഷത്തിനകം പൂർത്തിയാക്കാനാവും.
# വാടക കടുപ്പം
ജില്ലാ സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസ് ഇപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശക്തമായ മഴപെയ്താൽ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും റോഡിൽ നിന്ന് ഓഫീസിൽ എത്തണമെങ്കിൽ നീന്തേണ്ട അവസ്ഥയാണ്. ലക്ഷക്കണക്കിന് രൂപയാണ് പ്രതിവർഷം വാടക ഇനത്തിൽ സർക്കാരിന് നഷ്ടമാകുന്നത്.
# ഗുണഭോക്താക്കൾ
സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, രോഗബാധിതരായവർ, വൃദ്ധർ, ശയ്യാവംലബിയായവർ, കൗമാരപ്രായക്കാർ, തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും പുനരധിവാസവും ഉറപ്പാക്കുക എന്നതാണ് ഓഫീസിന്റെ പ്രധാന ഗുണഭോക്താക്കൾ. മുൻതടവുകാരും തടവുകാരും പ്രത്യക്ഷമായോ പരോക്ഷമായോ വകുപ്പിന്റെ പദ്ധതികളുടെ പരിധിയിൽവരും.
കെട്ടിട സമുച്ചയത്തിന് അനുവദിച്ച 1.62 കോടി രൂപ പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിന് കൈമാറി. കാന്റീൻ പ്രവർത്തിക്കുന്ന ഭാഗത്താണ് കെട്ടിട നിർമ്മാണത്തിന് സ്ഥലം ലഭിച്ചിട്ടുള്ളത്
ജില്ലാ ഓഫീസർ, സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ
മൂന്ന് നില കെട്ടിടം നിർമ്മാണത്തിനുള്ള പദ്ധതിയുടെ ടെണ്ടർ നടപടികൾ തിരുവനന്തപുരത്ത് പൂർത്തീകരിച്ചു
എക്സിക്യുട്ടീവ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |