കൊച്ചി: ജഡ്‌ജിമാർക്ക് നൽകാനെന്നപേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂർ മുഖേന നൽകിയ ഹർജിയിൽ ആറു പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി തിരിച്ചു വിളിച്ചു.
ഹർജികൾ വീണ്ടും പരിഗണിക്കാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടു.
റാന്നി സ്വദേശികളായ ടി. ബാബുവിനെയും മോഹനനെയും ഉൾപ്പെടെയുള്ളവരെ വഴിത്തർക്കത്തെ തുടർന്ന് ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, കെ.ഇ. മാത്യു, ജിജോ വർഗ്ഗീസ് ജോർജ്, എ.ടി. ജോയിക്കുട്ടി, ഷേർളി ജോർജ് , വലിയകാവ് സ്വദേശി ടോണി റോയ് മാത്യു എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. 2022 ഏപ്രിൽ 29ലെ ഉത്തരവുകളാണിത്.
പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരെ നോട്ടീസ് നൽകി കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് വിലയിരുത്തിയാണ് ഉത്തരവുകൾ തിരിച്ചു വിളിച്ചത്. ഈ ഹർജികളിൽ വാദം തുടരും.
# മുൻകൂർ ജാമ്യത്തിനെതിരെ
പരാതി നൽകിയിരുന്നു
പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചത് സംശയകരമാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരായ ടി. ബാബുവും വി.ആർ. മോഹനനും ഹൈക്കോടതി രജിസ്ട്രാർക്ക് നേരത്തെ പരാതി നൽകിയിരുന്നു. അഡ്വ. സൈബി പണം വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പൊലീസ് സംഘവും ഹൈക്കോടതി വിജിലൻസ് വിഭാഗവും ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്.
#പണം കൊടുത്തെന്ന്
പറഞ്ഞതു കേട്ടു
റാന്നി മന്ദമരുതി വട്ടാർകയത്ത് വാടകയ്ക്കു താമസിക്കുന്നവരാണ് പരാതിക്കാർ. ഇവരുടെ വീട്ടിലേക്കുള്ള വഴി അടയ്ക്കുകയും കിണർ ഇടിച്ചു നിരത്തുകയും ചെയ്തതാണ് കേസിനാധാരം. ഒന്നാം പ്രതി ബൈജു സെബാസ്റ്റ്യന്റെ പിതാവ് റിട്ട. ഡിവൈ.എസ്.പിയാണെന്നും പ്രതികൾ പണവും പ്രതാപവുമുള്ളവരാണെന്നും പരാതിയിൽ പറയുന്നു.
"ഞങ്ങളുടെ കേസിൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിച്ചതൊന്നും അറിഞ്ഞിരുന്നില്ല. പ്രതികൾ പണം ചെലവിട്ട് കേസു മറിച്ചെന്നു പറയുന്നതു കേട്ടതായി പഞ്ചായത്തംഗം ബിനു സി. മാത്യുവാണ് ഞങ്ങളോടു പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങൾ കൂലിപ്പണിക്ക് പോകുന്നുണ്ട്. 2022 മേയ് അഞ്ചിന് പള്ളിയിൽ രാവിലെ പ്രാർത്ഥനയ്ക്കു പോയപ്പോൾ, കേസിലെ പ്രതി ജോയിക്കുട്ടി മറ്റൊരാളോട് 50 ലക്ഷം രൂപ ചെലവു വന്നു, ഹൈക്കോടതിയിൽ പണം കൊടുത്ത് പട്ടികജാതിക്കേസുകൾ തോട്ടിൽ കളഞ്ഞു, പൊതുവഴി സ്വകാര്യ വഴിയാക്കി, ഹൈക്കോടതി ജഡ്‌ജി ഞങ്ങൾക്കുണ്ട്, എന്തു കേസു കൊടുത്താലും ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞതു കേട്ടതായി ബിനു സി. മാത്യു ഞങ്ങളോടു പറഞ്ഞു" - പരാതിയിൽ പറയുന്നു.
ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി
വിശദ അന്വേഷണം വേണമെന്ന്
പ്രാഥമിക അന്വേഷണ റിപ്പോർട്ട്
വിഷ്ണു ദാമോദർ
കൊച്ചി: ജഡ്ജിമാർക്കെന്ന പേരിൽ അഭിഭാഷകൻ കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുള്ളതായാണ് സൂചന. പ്രത്യേക മെസഞ്ചർ വഴി ലഭിച്ച റിപ്പോർട്ട് പരിശോധിച്ചശേഷം ഡി.ജി.പി തുടർനടപടി സ്വീകരിക്കും. ഇന്നോ നാളെയോ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരാണ് ആരോപണ വിധേയൻ. സഹ അഭിഭാഷകർ, നാല് മറ്റ് അഭിഭാഷകർ, 25 ലക്ഷം രൂപ നൽകിയ സിനിമാ നിർമ്മാതാവ്, പണം നൽകിയ മറ്റുകക്ഷികൾ, മൂന്ന് കേസുകളിലെ സാക്ഷികൾ തുടങ്ങി 14ഓളം പേരുടെ മൊഴി സഹിതമാണ് റിപ്പോർട്ട്. ജാമ്യം നൽകിയ കേസിലെ പട്ടികജാതിക്കാരായ പരാതിക്കാരുടെ മൊഴികളും ഉൾപ്പെടുന്നു. വാങ്ങിയത് അഭിഭാഷക ഫീസാണെന്ന സൈബിയുടെ വാദം വിശദമായി പരിശോധിച്ചിരുന്നു.
മൂന്നു ഹൈക്കോടതി ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് തന്റെ കക്ഷികളിൽ നിന്ന് വൻ തുക വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഇയാൾ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |