ഭുവനേശ്വർ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒഡിഷ മന്ത്രി മരിച്ചു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു ഒഡീഷ ആരോഗ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോർ ദാസിന്റെ അന്ത്യം. ഇന്ന് രാവിലെ പൊതു പരിപാടിയിൽ വെച്ചായിരുന്നു മന്ത്രിയ്ക്ക് നെഞ്ചിൽ വെടിയേറ്റത്.
കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്ഐ ഗോപാൽ ദാസ് തൊട്ടടുത്തുനിന്ന് രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു. കിഷോർ ദാസിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിന് പിന്നാലെ എയർ ആംബുലൻസിൽ ഭുവനേശ്വറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നും മന്ത്രിയ്ക്ക് വെടിയേറ്റ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രതികരിച്ചിരുന്നു. കോൺഗ്രസ് നേതാവായിരുന്ന നബ കിഷോർ ദാസ് 2019 -ലായിരുന്നു ബിജെഡിയിലെത്തിയത്. പ്രദേശത്ത് ബി ജെ ഡി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
അതേസമയം മന്ത്രിയ്ക്ക് നേരെ നിറയൊഴിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സംഭവത്തിന്റെ അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. അക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |