ഭുവനേശ്വർ: ഒഡിഷയിലെ ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോർ ദാസ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച എ. എസ്. ഐ ഗോപാൽ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ എട്ടു വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും മന്ത്രിയുമായി വ്യക്തി വൈരാഗ്യമൊന്നും ഇല്ലായിരുന്നെന്നും ഭാര്യ പറഞ്ഞു.
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ ഔദ്യോഗിക റിവോൾവർ ഉപയോഗിച്ചാണ് വെടി വച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ ജാർസുഗുഡ ജില്ലയിൽ ബ്രജരാജ് നഗറിലെ ഗാന്ധി ചൗക്കിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽ നിന്നിറങ്ങുമ്പോൾ ഗോപാൽ ദാസ് തൊട്ടടുത്തു നിന്ന് വെടിവയ്‌ക്കുകയായിരുന്നു. മന്ത്രിയെ സ്വീകരിക്കാൻ വലിയൊരു ആൾക്കൂട്ടം തിക്കിത്തിരക്കുന്നതിനിടെയാണ് വെടിവച്ചത്. ഇടതു നെഞ്ചിൽ രണ്ടു വെടിയേറ്റ മന്ത്രിയെ അതീവ ഗുരുതരാവസ്ഥയിൽ ഹെലികോപ്റ്ററിൽ ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണം സംഭവിച്ചു. ഒരു വെടിയുണ്ട ഹൃദയവും ഇടതു ശ്വാസകോശവും തുളച്ച് ശരീരത്തിന് പുറത്തേക്ക് പോയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രിക്ക് വെടിയേല്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ഏറെ നേരം സംഘർഷമുണ്ടായി. സുരക്ഷാ വീഴ്ച ആരോപിച്ച് മന്ത്രിയുടെ അനുയായികൾ പ്രതിഷേധ പ്രകടനവും നടത്തി. അപ്പോളോ ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി നവീൻ പട്നായിക് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്ന് തവണ ജാർസുഗുഡ എം.എൽ.എയായിരുന്നു നബ കിഷോർ ദാസ് . 2009ലും 2014ലും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അദ്ദേഹം 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.ഡിയിൽ ചേരുകയായിരുന്നു. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. ഒഡീഷയിലെ സമ്പന്നനായ മന്ത്രിായ അദ്ദേഹം നിരവധി വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |