മുംബയ് : ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകളെ കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി കമ്പനി, 413 പേജുള്ള മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടത്. പൊതുജന മദ്ധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി ആരോപിച്ചു. ഹിൻഡൻ ബർഗി റിസർച്ചിന്റെ 88 ചോദ്യങ്ങളിൽ 68നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം നൽകിയിട്ടുണ്ടെന്നും ശേഷിച്ച 20ൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തെ കുറിച്ചാണെന്നും 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും മറുപടിയിൽ പറയുന്നു.
കോടതി തീർപ്പാക്കിയ കേസുകൾ വരെ പുതിയ ആരോപണം എന്ന പോലെ അവതരിപ്പിക്കുന്നു എന്നും മറുപടിയിൽ കമ്പനി കുറ്റപ്പെടുത്തി. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും കമ്പനി പറയുന്നു. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും മറുപടിയിലുണ്ട്. ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡിഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമർശിച്ചു. ഇന്ന് വിപണി പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം. രാവിലെ 8.30ന് അദാനി ഗ്രൂപ്പ് സി.എഫ്.ഒ ജുഗ്ഷീന്തർ സിംഗ് വിശദമായ ചാനൽ അഭിമുഖം നൽകുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |