ന്യൂഡൽഹി : തങ്ങളുടെ സംഘത്തലവന്റെ ബ്ലഡ് ക്യാൻസർ ചികിത്സയ്ക്കായി അമ്പതോളം ആഡംബര കാറുകൾ മോഷ്ടിച്ച സംഘത്തെ ഡൽഹി പോലീസിന്റെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് പിടികൂടി. ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് കാറുകൾ മോഷ്ടിക്കപ്പെട്ടത്. പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടിച്ച ആഡംബര വാഹന ഭാഗങ്ങൾ വിൽക്കുന്ന സംഘത്തെ പിടികൂടിയത്. സഫീഖ്, മാജിം, രാം സജീവൻ, ലക്കി തുടങ്ങിയവരാണ് പൊലീസിന്റെ പിടിയിലായത്.
എന്നാൽ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തലവനാണ് മോഷണത്തിന്റെ മുഖ്യസൂത്രധാരനെന്ന് മനസിലായത്. ബ്ലഡ് ക്യാൻസർ ബാധിതനായി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആശിഷാണ് തന്റെ സംഘത്തെ മോഷണത്തിനായി നിയോഗിച്ചത്. ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താനായിരുന്നു ഇത്. വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് ഭാഗങ്ങളാക്കി സ്‌ക്രാപ്പ് ഡീലർമാർക്ക് കൈമാറുന്നതായിരുന്നു മോഷ്ടാക്കളുടെ രീതി.
അടുത്തിടെ ആനന്ദ് നികേതനിൽ നിന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഷണം പോയിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണത്തിനായി ഡൽഹി പൊലീസ് ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിനെ ഏൽപ്പിച്ചു. സി സി ടി വി ക്യാമറ പരിശോധിച്ചപ്പോൾ മോഷ്ടിക്കപ്പെട്ട വാഹനം അലിപൂരിലെ മഖ്‌മെൽപൂർ ഗ്രാമ മേഖലയിലെ ഒരു ഗോഡൗണിലേക്ക് കൊണ്ടു പോയതായി കണ്ടെത്തി. ഇതിന് പിന്നാലെ ഗോഡൗണിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് നിരവധി വാഹനങ്ങളുടെ ഭാഗങ്ങൾ പൊളിച്ചടുക്കിയ നിലയിൽ കണ്ടെത്തി. ആഡംബര വാഹനങ്ങളുടെ ഘടകങ്ങൾ വേർപെടുത്തിയ നിലയിൽ ഇവിടെ സംഭരിച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |