ഭുവനേശ്വർ: കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ആരോഗ്യമന്ത്രിയാണ് കൊല്ലപ്പെട്ട നബ കിഷോർ ദാസ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇദ്ദേഹം മന്ത്രിസഭയിലെ അതിസമ്പന്നനാണ്. അദ്ദേഹത്തിന്റെ കാർ ശേഖരങ്ങളുടെയും സമ്പത്തിന്റെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൽക്കരി ഖനികളുടെ കേന്ദ്രമായ ഝർസഗുഡയിൽ മന്ത്രിക്ക് വ്യാപാരതാൽപര്യങ്ങളുള്ളതായി നേരത്തേ ആരോപണങ്ങൾ ഉണ്ടായിരുന്നു. കാറുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് സ്വന്തമായി 70ഓളം കാറുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. വ്യവസായി കൂടിയായ മന്ത്രിയ്ക്ക് സ്വന്തമായി ഹോട്ടൽ ശൃംഖലകളും ട്രാൻസ്പോർട്ട് ബിസിനസും ഉണ്ട്. കഴിഞ്ഞ വർഷം സർക്കാരിന് സമർപ്പിച്ച രേഖകൾ പ്രകാരം 34 കോടിയുടെ ആസ്തി ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. 1.14 കോടിയുടെ ബെൻസ് ഉൾപ്പെടെ 15 കോടിയോളം രൂപ വിലമതിക്കുന്ന കാറുകളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.
1.75 ലക്ഷം രൂപയുടെ ഡബിൾ ബാരൽ ഗൺ, 1.25 ലക്ഷം വിലവരുന്ന റൈഫിൾ, 55,000 വിലവരുന്ന റിവോൾവർ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഭുവനേശ്വർ, ഡൽഹി, കൊൽക്കത്ത, ഒഡീഷ തുടങ്ങിയ വിവധയിടങ്ങളിലായി നിരവധി ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മകനാണ് കുടുംബ ബിസിനസ് നോക്കി നടത്തുന്നത്. ദാസിന്റെ രാഷ്ട്രീയകാര്യങ്ങൾ നോക്കിയിരുന്നത് മകൾ ദിപാലി ദാസ് ആയിരുന്നു. അടുത്തിടെ ഒരുകോടിയിലേറെ വിലമതിക്കുന്ന 1.75 കിലോ സ്വർണം കൊണ്ട് നിർമ്മിച്ച പാത്രം മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിൽ അദ്ദേഹം നൽകിയത് വാർത്തയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ വെടിയേറ്റ് ഒഡിഷയിലെ ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോർ ദാസ് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച എ എസ് ഐ ഗോപാൽ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ എട്ട് വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും മന്ത്രിയുമായി വ്യക്തി വൈരാഗ്യമൊന്നും ഇല്ലായിരുന്നെന്നുമാണ് ഭാര്യയുടെ മൊഴി. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാൾ ഔദ്യോഗിക റിവോൾവർ ഉപയോഗിച്ചാണ് വെടി വച്ചത്. ഉച്ചയ്‌ക്ക് ഒരുമണിയോടെ ജാർസുഗുഡ ജില്ലയിൽ ബ്രജരാജ് നഗറിലെ ഗാന്ധി ചൗക്കിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽ നിന്നിറങ്ങുമ്പോൾ ഗോപാൽ ദാസ് തൊട്ടടുത്തു നിന്ന് വെടിവയ്‌ക്കുകയായിരുന്നു.
ഇടതു നെഞ്ചിൽ രണ്ടു വെടിയേറ്റ മന്ത്രിയെ അതീവ ഗുരുതരാവസ്ഥയിൽ ഹെലികോപ്റ്ററിൽ ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണം സംഭവിച്ചു. ഒരു വെടിയുണ്ട ഹൃദയവും ഇടതു ശ്വാസകോശവും തുളച്ച് ശരീരത്തിന് പുറത്തേക്ക് പോയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രിക്ക് വെടിയേല്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി നവീൻ പട്നായിക് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്ന് തവണ ജാർസുഗുഡ എം.എൽ.എയായിരുന്നു നബ കിഷോർ ദാസ് . 2009ലും 2014ലും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അദ്ദേഹം 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.ഡിയിൽ ചേരുകയായിരുന്നു. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |