കോട്ടയം : പട്ടിത്താനം - മണർകാട് ബൈപാസിലെ ഏറ്റുമാനൂർ പാറകണ്ടം ജംഗ്ഷൻ വികസനത്തിന് 16 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പാറകണ്ടത്ത് 16.37 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളാർ സിഗ്‌നൽ ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാറകണ്ടം ജംഗ്ഷനിലെ ടാറിംഗ് ഇല്ലാത്ത സ്ഥലങ്ങളിൽ ടാറിംഗ് നടത്തി വീതി കൂട്ടും. ജംഗ്ഷൻ മനോഹരമാക്കും. സിഗ്നൽ ലൈറ്റുകൾക്കൊപ്പം തവളക്കുഴി ജംഗ്ഷനിൽ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കും. ബൈപാസിൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തു. ഇതിനായി റോഡ് സുരക്ഷാ അതോറിറ്റിയിൽനിന്ന് 96 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികൾ പൊലീസ് പൂർത്തിയാക്കി. കാമറകളുടെ രണ്ടുവർഷത്തെ പരിപാലനത്തിനുള്ള നടപടി നഗരസഭ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഡോ. എസ്. ബീന, ജേക്കബ് പി. മാണി, അജിത ഷാജി, രശ്മി ശ്യാം, ജോണി വർഗീസ്, പി.എസ്. വിശ്വനാഥൻ, ടോമി പുളിമാൻതുണ്ടം, മഞ്ജു അലോഷ്, പ്രീതി രാജേഷ്, പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ കെ. ജോസ് രാജൻ എന്നിവർ പങ്കെടുത്തു.
സിഗ്നൽ വന്നതോടെ
ദൂരക്കാഴ്ച ലഭിക്കുന്ന വ്യക്തത ഉറപ്പു വരുത്തും
തിരക്കനുസരിച്ച് സിഗ്‌നൽ സമയക്രമീകരണം
വാഹനങ്ങളുടെ എണ്ണവും സമയവും നിർണയിച്ച് ക്രമീകരണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |