SignIn
Kerala Kaumudi Online
Saturday, 20 April 2024 10.09 PM IST

കുരുക്കഴിയാതെ ഇടവ മൂന്നുമൂല ജംഗ്ഷൻ

kg

വർക്കല: ഇടവ മൂന്നുമൂല ജംഗ്ഷനിൽ വേഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വർക്കല-കാപ്പിൽ തീരദേശ റോഡിൽ തിരക്കേറിയ ഇടവ മൂന്നുമൂല ജംഗ്ഷനിലാണ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത്. വീതികുറഞ്ഞ റോഡും അനധികൃത കച്ചവടവും പാർക്കിഗും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. സമീപത്തെ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ മൂന്നുമൂല വഴിയാണ് കടന്നുപോകുന്നത്.

ഗതാഗതനിയന്ത്രണത്തിന് സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ ഗതാഗതക്കുരുക്കും ഇവിടെ പതിവാണ്. വർക്കല -കാപ്പിൽ പാതയിൽ നിന്നും വർക്കല ബീച്ച് റോഡിലേക്കുള്ള റോഡ് തിരിയുന്നത് മൂന്നുമൂല ജംഗ്ഷനിൽ നിന്നാണ്. രണ്ട് റോഡിലും മൂന്നുമൂല ജംഗ്ഷനു സമീപം ലെവൽക്രോസുണ്ട്. ഇവ അടച്ചു തുറക്കുന്ന സമയം ഇരു റോഡുകളിലും വാഹനത്തിരക്കനുഭവപ്പെടും. ഇരു റോഡുകളിൽ നിന്നും വാഹനങ്ങൾ വന്നുകയറുമ്പോൾ മൂന്നുമൂല ജംഗ്ഷനിൽ ഗതാഗതക്കുരുക്കാകും. മേഖലയിലെ പ്രധാന വിദ്യാലയങ്ങളായ ഇടവ എം.ആർ. എം.കെ എം.എം.എച്ച്.എസ്.എസ്, ലിറ്റിൽ ഫ്ലവർ എച്ച്. എസ്.എസ് എന്നിവ ബീച്ച് റോഡിൽ മൂന്നുമൂല ലെവൽ ക്രോസിനു സമീപമാണ്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. മറ്റു സ്ഥലങ്ങളിൽനിന്നും വരുന്ന വിദ്യാർത്ഥികൾ മൂന്നുമൂലയിൽ ബസിറങ്ങിയാണ് സ്കൂളിലേക്ക് പോകുന്നത്. ഇതിനൊപ്പം വെൺകുളം ഗവ. എൽ.പി.എസ്, എൽ.വി.യു.പി.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഇതുവഴി കടന്നുപോകുന്നുണ്ട്. രാവിലെയും വൈകിട്ടും ജംഗ്ഷനിൽ വിദ്യാർത്ഥികൾ നിറയും. ഇരു റോഡുകളിലേക്കും വാഹനങ്ങൾ വരുന്നതിനാൽ ജംഗ്ഷനിൽ റോഡ് മറികടക്കാൻ ഇവർ ബുദ്ധിമുട്ടുകയാണ്.

 ഇടുങ്ങിയ റോഡിൽ പാർക്കിംഗ്

തിരക്കേറിയ സമയം റോഡ് മറികടക്കുമ്പോഴാണ് അപകടങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. ഇരു റോഡുകളിലും അമിതവേഗതയിൽ സഞ്ചരിക്കുന്ന ബൈക്കുകളും യാത്രക്കാർക്ക് ഭീഷണിയാണ്. അമിതവേഗത്തിൽ വെട്ടിത്തിരിച്ചാണ് ഇവരുടെ സഞ്ചാരം. പ്രധാന റോഡിന് ഇരുവശത്തെയും കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങളിറക്കുന്നത് റോഡിൽ വാഹനങ്ങൾ നിറുത്തിയാണ്. കടകളിലെത്തുന്നവരുടെ വാഹനങ്ങളും റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഇടുങ്ങിയ റോഡായതിനാൽ രണ്ടു വലിയ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടാണ്. അതിനൊപ്പമാണ് അനധികൃത പാർക്കിംഗും.

 പരിഹാരം കാണാതെ...

ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുന്ന മൂന്നുമൂലയിൽ വാഹനങ്ങളുടെ വേഗനിയന്ത്രണം അത്യാവശ്യമാണ്. സ്പീഡ് ബ്രേക്കർ വേണമെന്ന് പ്രദേശവാസികളും വ്യാപാരികളും, സംഘടനകളും പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതിയുണ്ട്. തിരക്കുള്ള സമയം ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ഇനിയും പരിഗണിച്ചിട്ടില്ല. കാപ്പിൽ ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഈ ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. അവധി ദിവസങ്ങളിൽ ഇവിടെ ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നുമൂല ജംഗ്ഷനിലെ ഗതാഗതക്കുരുകിന് ഉചിതമായ പരിഹാരം കാണണമെന്നാണ് ഇടവക്കാരുടെ പൊതുവായുള്ള ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.