തിരുവനന്തപുരം: സംവിധായിക നയനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നയനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന വിഷ്‌ണുവിന്റെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെ രാവിലെ 10ന് ജവഹർ നഗർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
പഠനകാലം മുതൽ നയനയുമായി സുഹൃത്ത് ബന്ധമുണ്ടെന്നും മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നതായും വിഷ്‌ണു ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി. ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ടാണ് നയനയുമായി കൂടുതൽ അടുത്തത്. സമരസമയത്തും പിന്നീടും നിരന്തരം ഫോണിൽ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നുവെന്നും കരുനാഗപ്പള്ളി സ്വദേശിയായ വിഷ്‌ണു മൊഴി നൽകി.
നയനയ്‌ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നതായി അറിയില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും വിഷ്ണു അന്വേഷണ സംഘത്തെ അറിയിച്ചു. നയനയെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്തെത്തി വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം നയനയെ ആൽത്തറയിലെ വീട്ടിലേക്ക് അന്വേഷിച്ചുപോയത്. നയനയുടെ സുഹൃത്ത് മെറിനും മറ്രൊരു സുഹൃത്തായ ദീപുവും കൂടെയുണ്ടായിരുന്നു. കതക് തള്ളിത്തുറന്ന് മുറിക്കുള്ളിൽ കടന്നപ്പോൾ ചലനമറ്റ നിലയിലാണ് നയനയെ കണ്ടെത്തിയത്.
നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരണത്തിൽ സംശയമുണ്ടെന്ന് അന്വേഷണ സംഘത്തോട് വിഷ്‌ണു പറഞ്ഞു. നഗരത്തിലും പുറത്തുമായി വലിയൊരു സുഹൃത്ത് വലയത്തിന്റെ ഉടമയായിരുന്നു നയനയെങ്കിലും ആർക്കെങ്കിലും നയനയുമായി ശത്രുതയുണ്ടായിരുന്നോയെന്നും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചോ അറിയില്ലെന്നും വിഷ്‌ണു മൊഴി നൽകി. രാവിലെ 10ന് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് ആറോടെയാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |