കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന ആരോപണത്തിൽ തുടർ നടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ കത്തിനെത്തുടർന്ന് ഡി.ജി.പി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു. സാക്ഷിമൊഴികളടക്കം പരിശോധിച്ച സിറ്റി പൊലീസ് കമ്മിഷണർ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് റിപ്പോർട്ടു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വ്യക്തത വരുത്താനാണ് കെ. ഗോപാലകൃഷ്‌ണക്കുറുപ്പിന്റെ നിയമോപദേശം ഡി.ജി.പി തേടിയത്.
ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
ബാർ കൗൺസിൽ വിശദീകരണം തേടും
അഡ്വ. സൈബിയോട് വിശദീകരണം തേടാൻ കേരള ബാർ കൗൺസിലിന്റെ ഇന്നലെ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. അഡ്വ. സൈബിക്കെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ അഭിഭാഷകന് ഉന്നത പൊലീസ്, രാഷ്ട്രീയ, ഗുണ്ടാ ബന്ധങ്ങളുള്ളതിനാൽ തങ്ങളുടെ പേര് വെളിപ്പെടുത്താൻ ഭയമുണ്ടെന്ന് പരാതിക്കാർ വ്യക്തമാക്കിയിരുന്നു. നിയമമന്ത്രാലയം ഈ പരാതി തുടർ നടപടിക്കായി കേരള ബാർ കൗൺസിൽ ചെയർമാന് അയച്ചു. ഈ കത്തും, വിജിലൻസ് രജിസ്ട്രാർ നൽകിയ റിപ്പോർട്ട് സ്വീകരിച്ച ഹൈക്കാടതി ഫുൾകോർട്ട് യോഗം ഡി.ജി.പിയിൽ നിന്ന് റിപ്പോർട്ടു തേടിയ സാഹചര്യവും കണക്കിലെടുത്ത് ബാർ കൗൺസിൽ അടിയന്തര യോഗം ചേരുകയായിരുന്നു. നിയമമന്ത്രാലയത്തിൽ നിന്ന് ലഭിച്ച കത്തിൽ പരാതിക്കാരെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് മന്ത്രാലയത്തോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |