മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം രാജിവയ്ക്കാത്ത കോൺഗ്രസ് അംഗം രവികുമാറിനെ പുകച്ചു ചാടിക്കാൻ അവിശ്വാസ പ്രമേയവുമായി സ്വന്തം പാർട്ടിതന്നെ രംഗത്തെത്തുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.മുരളി, കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ്, ഡി.സി.സി സെക്രട്ടറി എം.ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഞായറാഴ്ച രാത്രി ചെന്നിത്തലയിൽ ചേർന്ന യോഗത്തിലാണ് ചെന്നിത്തല അഞ്ചാംവാർഡിൽ നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധിയായ രവികുമാറിനെതിരെ രണ്ടു ദിവസത്തിനുള്ളിൽ അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചത്. അച്ചടക്ക നടപടിയടക്കമുള്ളവയും കൈക്കൊള്ളും.
മൂന്നു മുന്നണികൾക്കും ആറുവീതം അംഗങ്ങളുള്ള ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനുമാണ്. കോൺഗ്രസിന്റെ തീരുമാനപ്രകാരം വൈസ്‌പ്രസിഡന്റ് സ്ഥാനം രണ്ടുവർഷം രവികുമാറിനും ഒന്നരവർഷം വീതം അഭിലാഷ് തുമ്പിനാത്തിനും ഷിബു കിളിയമ്മൻ തറയിലിനുമാണ്. ഡിസംബറിൽ രണ്ടുവർഷ കാലാവധി അവസാനിച്ചതോടെ സ്ഥാനം രാജിവയ്ക്കണമെന്ന കോൺഗ്രസ് ആവശ്യം രവികുമാർ തള്ളിക്കളഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കി. നേരത്തെ നടന്ന വൈസ്‌പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ജയദേവനുമായിട്ടാണ് രവികുമാർ മത്സരിച്ചത്. ബി.ജെ.പി ജയിക്കാതിരിക്കാൻ എൽ.ഡി.എഫിലെ ഒരംഗം രവികുമാറിന് അനുകൂലമായി വോട്ട് ചെയ്തു. സാഹചര്യം മാറിയെന്നും രവികുമാർ രാജിവച്ചാൽ കോൺഗ്രസിന് വൈസ്‌പ്രസിഡന്റ് സ്ഥാനം തിരികെ ലഭിക്കില്ലെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ അവിശ്വാസം പാസാകുമെന്നും കോൺഗ്രസിന്റെ പ്രതിനിധി തന്നെ വൈസ്‌പ്രസിഡന്റായി വരുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും മറുവിഭാഗം പറയുന്നു.
കോൺഗ്രസ് നേതൃത്വം ഞായറാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ ആറിൽ മൂന്ന് പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. അവിശ്വാസത്തിനുള്ള കത്തിൽ ഒപ്പിട്ടത് രണ്ടുപേരും. രവികുമാറിനെതിരെ നടപടിയെടുക്കുന്ന സാഹചര്യം വന്നാൽ കോൺഗ്രസ് അംഗങ്ങൾ പലതട്ടിലാവുമെന്ന സ്ഥിതിയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |