പത്തനംതിട്ട : ജീവനക്കാരുടെ ഹാജർ സ്പാർക്ക് ബന്ധിത ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗിലൂടെ രേഖപ്പെടുത്തുന്ന സംവിധാനം പത്തനംതിട്ട കളക്ടറേറ്റിൽ നടപ്പാക്കുന്നു. കളക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം പൂർത്തിയായി. ഇതിന്റെ ടെസ്റ്റിംഗ് ഇന്ന് നടക്കും. വിജയകരമായാൽ നാളെ മുതൽ കളക്ടറേറ്റിലെ റവന്യു ജീവനക്കാർക്ക് പഞ്ചിംഗ് പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അറിയിച്ചു.
ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് കളക്ടറേറ്റിലെ മറ്റുഓഫീസുകളിലും പഞ്ചിംഗ് പ്രാബല്യത്തിൽ വരും. ജില്ലയിലെ പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം എന്നീ നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകളുടെയും സമയക്രമം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കളക്ടറേറ്റിനെ ഒറ്റ യൂണിറ്റായി കണക്കാക്കി ഇതിനാവശ്യമായ പഞ്ചിംഗ് മെഷീനുകൾ കെൽട്രോൺ മുഖേന സ്ഥാപിക്കുന്നത് റവന്യു വകുപ്പാണ്. കളക്ടറേറ്റിലെ ഗ്രൗണ്ട് ഫ്‌ളോറിൽ അഞ്ചും ഫസ്റ്റ് ഫ്‌ളോറിൽ രണ്ടും സെക്കൻഡ് ഫ്‌ളോറിലും തേഡ് ഫ്‌ളോറിലും ഒന്നു വീതവും ഫോർത്ത് ഫ്‌ളോറിൽ രണ്ടും ഉൾപ്പെടെ ആകെ 11 പഞ്ചിംഗ് മെഷീനുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ഇന്ന് പൂർത്തിയാകും. സിവിൽ സ്റ്റേഷനിലെ ഏത് ഓഫീസിലെ ജീവനക്കാരനും ഏത് മെഷീനിലും പഞ്ച് ചെയ്ത് ഹാജർ രേഖപ്പെടുത്താം.
ഇന്ന് ടെസ്റ്റിംഗ്, നാളെ മുതൽ പ്രാബല്യത്തിൽ
നഗരസഭാ പരിധിയിലുള്ള സർക്കാർ ഓഫീസുകളുടെ സമയക്രമം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ
കളക്ടറേറ്റിലെ മറ്റു ഒാഫീസുകൾ
1. ജില്ലാ ഇൻഫർമേഷൻ ഓഫീസ്.
2. ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം.
3. പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റൻഡ് എൻജിനിയറുടെ ഓഫീസ്.
4. ജില്ലാ പ്ലാനിംഗ് ഓഫീസ്.
5. സ്‌പെഷ്യൽ തഹസീൽദാർ എൽ എ ജനറൽ ഒാഫീസ്.
6. ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഓഫീസ്.
7. അസിസ്റ്റൻഡ് ഡവലപ്‌മെന്റ് കമ്മിഷണർ (ജനറൽ) ഓഫീസ്.
8. കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്.
9. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം).
10. ജില്ലാ സപ്ലൈ ഓഫീസ്.
11. ജില്ലാ സർവെ സൂപ്രണ്ട് ഓഫീസ്.
12. ഡെപ്യുട്ടി ഡയറക്ടർ ഓഫ് സർവേ.
താമസിച്ച് എത്തിയാൽ ശമ്പളമില്ല
ജീവനക്കാർക്ക് മാസത്തിൽ 300 മിനിറ്റ് ഗ്രേസ് ടൈം അനുവദിക്കും. ഒരു ദിവസം പരമാവധി 60 മിനിറ്റ് മാത്രമേ വിനിയോഗിക്കാനാവു. അനുവദനീയമായ ഗ്രേസ് ടൈം കഴിഞ്ഞ് താമസിച്ച് വരുകയും നേരത്തെ പോകുകയും ചെയ്യുകയാണെങ്കിൽ അർഹമായ അവധി അപേക്ഷ സമർപ്പിക്കാത്തപക്ഷം ഹാജരായില്ലെന്ന് കണക്കാക്കുകയും ഈ ദിവസത്തെ ശമ്പളം കുറവു ചെയ്യുകയും ചെയ്യും. ഒരു മാസത്തിൽ 10 മണിക്കൂറോ അതിലധികം സമയമോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് (ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ) അപേക്ഷിക്കുന്ന പക്ഷം മാസത്തിൽ ഒരു ദിവസം കോമ്പൻസേറ്ററി ഓഫായി അനുവദിക്കും. കോമ്പൻസേറ്ററി ഓഫീന് നിലവിലുള്ള മാനദണ്ഡങ്ങൾ ഇതിനും ബാധകമാണ്.
ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യണം. ഒരു തവണ മാത്രം പഞ്ച് ചെയ്താൽ ബാക്കി സമയം ലീവായി കണക്കാക്കുകയും അവധി അപേക്ഷ നൽകാത്തപക്ഷം ശമ്പളത്തിൽ കുറവു വരുകയും ചെയ്യും. ഫെബ്രുവരി 28 വരെ ബയോമെട്രിക് പഞ്ചിംഗിനു സമാന്തരമായി നിലവിലുള്ളതുപോലെ ഹാജർ പുസ്തകത്തിൽ കൂടി ഹാജർ രേഖപ്പെടുത്തും. പഞ്ചിംഗ് സംവിധാനം കളക്ടറേറ്റിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഏകോപനം ജില്ലാ ഐ.ടി സെൽ കോഓർഡിനേറ്റർ അജിത്ത് ശ്രീനിവാസാണ് നിർവഹിക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് പദ്ധതിയുടെ ജില്ലാതല നോഡൽ ഓഫീസർ കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാർ ബീന എസ്.ഹനീഫാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |