ചെറുതുരുത്തി: ലോകമാകെ സാംസ്‌കാരിക ടൂറിസം സാദ്ധ്യത വർദ്ധിച്ചു വരികയാണെന്നും കേരള കലാമണ്ഡലത്തെ ടൂറിസം ഹബ്ബായി മാറ്റുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കലാമണ്ഡലത്തിൽ പത്ത് ദിവസങ്ങളിലായി നടന്നു വന്ന നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം കൂത്തമ്പലത്തിൽ വച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡ് കലാരംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും അതിനെ നമ്മൾ തരണം ചെയ്തു വരികയാണ്. ആഘോഷങ്ങൾ ടൂറിസത്തിന് വലിയൊരു സംഭാവന തരുന്നുണ്ട്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കാഡ് എത്തിയ വർഷമാണ് കടന്നു പോയത്. ടൂറിസം പ്രാധാന്യമുള്ള സ്ഥാപനമായിട്ടാണ് കലാമണ്ഡലത്തെ ടൂറിസം വകുപ്പ് കാണുന്നത്. ഇക്കഴിഞ്ഞ ടൂറിസം വകുപ്പിന്റെ ഡിസൈൻ പോളിസി ശിൽപ്പശാലയിൽ കലാ കേന്ദ്രങ്ങൾക്ക് പറ്റാവുന്ന ഇടമായി കണ്ട ഇടം കലാമണ്ഡലം ആണ്. കലാമണ്ഡലത്തെ ടൂറിസം ഹബ്ബായി മാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ എന്നിവർ വിശിഷ്ടാതിഥികളായി. ഭരണസമിതി അംഗങ്ങളായ ടി.കെ. വാസു, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, കെ. രവീന്ദ്രനാഥ്, കലാമണ്ഡലം എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ഡോ. കലാമണ്ഡലം കനകകുമാർ വിദ്യാർഥി യൂണിയൻ സെക്രട്ടറി വി.ആഷിക് എന്നിവർ സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സുധീർ പുതിയപറമ്പത്ത് നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |