ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെന്റ് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ജനപ്രാതിനിദ്ധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ക്രിമിനൽ കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്താൽ സ്വാഭാവികമായി അയോഗ്യത നീങ്ങും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചത്. ഫെബ്രുവരി 27 ന് ഉപതിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. ഇന്ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങേണ്ടതായിരുന്നു. ലോക‌്സഭാ സ്പീക്കർ ഓം ബിർളയുമായി മുഹമ്മദ് ഫൈസൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാറിനൊപ്പമായിരുന്നു കൂടിക്കാഴ്ച്ച.
2009ലെ തിരഞ്ഞെടുപ്പിനിടയിൽ ഉണ്ടായ സംഘർഷത്തിലാണ് മുൻ കേന്ദ്രമന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായ പി.എം സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേല്പിച്ചത്. തുടർന്ന് ചാർജ് ചെയ്ത വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനും സഹോദരങ്ങളടക്കം നാല് പേർക്കും പത്ത് വർഷം കഠിന തടവിന് ജനുവരി 11ന് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിധി വന്ന് രണ്ട് ദിവസത്തിനകം മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക‌്സഭാ സെക്രട്ടറി ജനറൽ ഉത്പതൽ കുമാർ സിംഗ് ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |