ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ പ്രണാമമർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക‌്സഭ സ്പീക്കർ ഓം ബിർള, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമർപ്പിച്ചു.
മഹാത്മജിയുടെ ത്യാഗം ഒരു കാലത്തും രാജ്യത്തിന് മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ''ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ മഹത്തരമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. രാഷ്ട്ര സേവനത്തിനിടയിൽ രക്തസാക്ഷികളായ എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല. ഈ ഘട്ടത്തിൽ വികസിത ഇന്ത്യയ്ക്കായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും""- പ്രധാനമന്ത്രി ടീറ്റിൽ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലത്ത് സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ സ്വീകരിക്കുകയെന്നതാണ് ഗാന്ധിജിക്കുള്ള യഥാർത്ഥ ആദരവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
സാഹോദര്യത്തോടെയും സ്നേഹത്തോടെയും ജീവിക്കാനും സത്യത്തിന് വേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ പഠിപ്പിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |