പാകിസ്ഥാനി താലിബാൻ ഉത്തരവാദിത്വമേറ്റെടുത്തു കൊല്ലപ്പെട്ടവരിൽ ഏറെയും പൊലീസുകാർ
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പെഷവാറിൽ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു. 150-ലേറെ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പ്രാർത്ഥനാ സമയത്തായിരുന്നു സ്ഫോടനം. പള്ളിയുടെ ഒരു ഭാഗം തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. നഗരത്തിൽ പൊലീസ് സ്റ്റേഷൻ സമുച്ചയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പള്ളിയായതിനാൽ മരിച്ചവരിൽ കൂടുതൽ പേരും പൊലീസ് സേനയിലുള്ളവരാണ്.
ഏകദേശം 400ഓളം പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടന സമയത്ത് പള്ളിയ്ക്കകത്തും പുറത്തുമായുണ്ടായിരുന്നു. പ്രാർത്ഥനയ്ക്കായി മുൻ നിരയിലിരുന്നവർക്കൊപ്പം ഇരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസിന്റെ സുരക്ഷാ വലയത്തിലുള്ള മേഖലയിലേക്ക് ചാവേർ എങ്ങനെ നുഴഞ്ഞു കയറിയെന്ന് വ്യക്തമല്ല. പെഷവാറിലെ പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഈ മേഖലയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പാകിസ്ഥാനി താലിബാൻ ( തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) കമാൻഡർ സർബകാഫ് മുഹമ്മദ് അറിയിച്ചു. എന്നാൽ, ഭീകര സംഘടനയുടെ പ്രധാന വക്താവ് പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇസ്ലാമബാദ് അടക്കമുള്ള നഗരങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു. സ്ഫോടനം നടന്ന പ്രദേശം പൊലീസ് സീൽ ചെയ്തു.
പാകിസ്ഥാനി താലിബാൻ
പാകിസ്ഥാനി താലിബാൻ അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒന്നാണ്. സർക്കാരുമായുണ്ടാക്കിയ വെടിനിറുത്തൽ കഴിഞ്ഞ നവംബറിൽ പിൻവലിച്ച പാകിസ്ഥാനി താലിബാൻ രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താൻ അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ. ഈ മാസം ആദ്യം പെഷവാറിൽ ഇവർ നടത്തിയ വെടിവയ്പിൽ മുതിർന്ന ഓഫീസർ ഉൾപ്പെടെ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ പെഷവാറിലെ ഷിയാ പള്ളിയിൽ ഐസിസ് ചാവേർ നടത്തിയ സ്ഫോടനത്തിൽ 64 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |