ന്യൂഡൽഹി: പി എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന് കീഴിൽ ഉൾപ്പെടുത്താനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഫണ്ടിന് കേന്ദ്രസർക്കാരുമായി നേരിട്ട് ബന്ധമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി ഹൈക്കോടതിയെ സത്യവാങ്മൂലം വഴി അറിയിച്ചു. കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ നേരിട്ടോ പരോക്ഷമായ നിയന്ത്രണത്തിലല്ല ഫണ്ട് ഉള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദം അനുസരിച്ച് പി എം കെയേഴ്സ് ഫണ്ടിനെ സർക്കാരിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ സമ്യക് ഗാങ‌്‌വാൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. പബ്ലിക് ചാരിറ്റബിൾ ഫണ്ട് എന്ന നിലയിലെ സംരംഭമാണ് പി എം കെയേഴ്സ് ഫണ്ട്. ലഭിക്കുന്ന സംഭാവനകൾ ഏത് വിധേനെ വിനിയോഗിക്കണം എന്നതിന് മാർഗരേഖ തയ്യാറാക്കാനാവില്ല. എന്നാൽ ഫണ്ടിലേയ്ക്ക് വരുന്ന സംഭാവനകളെക്കുറിച്ചും നൽകി വരുന്ന സഹായങ്ങളെക്കുറിച്ചും പി എം കെയേഴ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായും വിശദീകരണമുണ്ട്.
പാർലമെന്റിന്റോയോ നിയമനിർമാണ സഭകളുടെയോ അടിസ്ഥാനത്തിലല്ല ഫണ്ട് പ്രവർത്തിക്കുന്നത്. പൊതുഖജനാവിൽ നിന്നും ഒരു രൂപ പോലും ഫണ്ടിലേയ്ക്ക് നൽകുന്നില്ല അുകൊണ്ട്തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല എന്നും കോടതിയെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഫണ്ടിന്റെ ഓഡിറ്റ് യഥാക്രമം പ്രസിദ്ധീകരിക്കാറുണ്ടെന്നും പിഎംഒ അവകാശപ്പെട്ടു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |