പ്രമാടം : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ നാട്ടുകാരുടെ നടുവൊടിച്ച ആ വാരിക്കുഴി മൂടി പൊതുമരാമത്ത് വകുപ്പ് ഓടനിർമ്മാണം തുടങ്ങി. പൂങ്കാവ് - പ്രമാടം മഹാദേവക്ഷേത്രം - പത്തനംതിട്ട റോഡിൽ ഒരു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് റോഡ് വികസനത്തിന്റെ ഭാഗമായി തീർത്ത വാരിക്കുഴിയാണ് നാട്ടുകാർക്കും യാത്രക്കാർക്കും അപകടക്കെണിയായിരുന്നത്. ഇത് സംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വാരിക്കുഴി മൂടുകയോ ഓടനിർമ്മാണം നടത്തുകയോ വേണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ആറ് മാസമായി നാട്ടുകാരും സമരമുഖത്തുണ്ടായിരുന്നു. കേരള കൗമുദി വാർത്തകൾ അധികൃതർക്ക് മുന്നിൽ ഉയർത്തിക്കാട്ടി നാട്ടുകാർ കൂടുതൽ സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് ഓടനിർമ്മാണം തുടങ്ങിയിരിക്കുന്നത്.
അപകട പരമ്പരകളുടെ വാരിക്കുഴി
പ്രമാടം സ്‌കൂൾ ജംഗ്ഷനും വായനശാലയ്ക്കും ഇടയിലായാണ് റോഡ് വികസനത്തിന്റെ ഭാഗികമായി ഓടക്കുഴി തീർത്തത്. ഓട നിർമ്മാണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും ഇത് പൂർത്തീകരിക്കുന്നതിനോ കുഴി മൂടുന്നതിനോ അധികൃതർ തയാറായിരുന്നില്ല. ഇതേ തുടർന്ന് അപകടങ്ങൾ ഇവിടെ പതിവായിരുന്നു. രാത്രി സമയങ്ങളിലാണ് കൂടുതൽ വാഹനങ്ങളും അപകടത്തിൽപ്പെടുന്നത്. നിരവധി സ്കൂൾ കുട്ടുകളാണ് സൈക്കിളിലും കാൽനടയായും ഇതുവഴി യാത്ര ചെയ്യുന്നത്. ഇവരും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ അപകട ഭീഷണിയിലാണ് ഇതുവഴി സർവ്വീസ് നടത്തിയിരുന്നത്.
ആറ് മാസം,,ഒടുവിൽ ആശ്വാസം
റോഡ് പുന:രുദ്ധാരണത്തിന്റെ ഭാഗമായി പുതിയ ഓട നിർമ്മിക്കാനാണ് റോഡിൽ ഭാഗികമായി വീതിയിലും ആഴത്തിലുമുള്ള കുഴിയെടുത്തത്. മഴ സമയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണിത്. എന്നാൽ ഓട വഴി എത്തുന്ന വെള്ളം അശാസ്ത്രീയമായാണ് സമീപത്തെ പാടശേഖരിലേക്ക് ഒഴുക്കി വിടുന്നതെന്ന് കാട്ടി സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് പണി മുടങ്ങിയത്. തർക്ക പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് മുൻകയ്യെടുത്തതുമില്ല. ഒടുവിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സമ്മർദ്ദ ഫലമായി സ്വകാര്യ വ്യക്തി കേസ് വിൻവലിച്ചതോടെയാണ് ഇപ്പോൾ ഓട നിർമ്മാണം തുടങ്ങിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഓടനിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |