തിരുവനന്തപുരം: മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരാവകാശങ്ങളുടെ വക്താവും സംരക്ഷകനുമായിരുന്ന ശാന്തി ഭൂഷൺ ജീവിതത്തിലുടനീളം അഴിമതിക്കെതിരെ ശക്തമായി പോരാടിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
അനുശോചനക്കുറുപ്പിന്റെ പൂർണരൂപം-
മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന് ആദരാഞ്ജലികൾ. പൗരാവകാശങ്ങളുടെ വക്താവും സംരക്ഷകനുമായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അഴിമതിക്കെതിരെ ശക്തമായി പോരാടി. അടിയന്തിരാവസ്‌ഥയിൽ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും അദ്ദേഹം മുന്നിൽ നിന്നു.
ആദ്യകാലത്ത് സംഘടനാ കോൺഗ്രസ്സിലും പിന്നീട് ജനതാ പാർടിയിലും പ്രവർത്തിച്ച ശാന്തി ഭൂഷൺ അടിയന്തിരാവസ്‌ഥയ്ക്കുശേഷം രൂപീകരിക്കപ്പെട്ട മോറാർജി ദേശായി മന്ത്രിസഭയിലാണ് നിയമവകുപ്പ് കൈകാര്യം ചെയ്തത്. കേന്ദ്ര നിയമമന്ത്രിയെന്ന നിലയിൽ ഭരണഘടനയെ ജനാധിപത്യ മൂല്യങ്ങൾക്കധിഷ്ഠിതമായി പ്രയോഗിക്കുന്നതിന് നേതൃത്വം നൽകി.
1980 ൽ സെന്റർ ഫോർ പബ്ലിക് ഇന്റെറെസ്റ്റ് ലിറ്റിഗേഷന് രൂപം കൊടുത്തവരിൽ ശാന്തി ഭൂഷണുമുണ്ടായിരുന്നു. എന്നും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |