ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും തുക അനുവദിക്കുന്നതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേയ്ക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി.
നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വന്ദേഭാരത് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പിഎം ഗതിശക്തി, നാഷണൽ ലോജിസ്റ്റിക്സ് പദ്ധതികളിലെ പ്രധാന ഭാഗം റെയിൽവേയാണ്.
റെയിൽവേയ്ക്ക് മൂലധനച്ചെലവുകൾക്കായി 1.37 ലക്ഷം കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചു. മുൻ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 17 ശതമാനം വർദ്ധനയാണ് റെയിൽവേ ഫണ്ടിലുണ്ടായത്. നടപ്പുവർഷത്തിൽ, ഒക്ടോബർ 31ഓടെ ബഡ്ജറ്റ് വിഹിതത്തിന്റെ 93 ശതമാനം പൂർത്തിയാക്കി. ചരക്ക്, യാത്രക്കാരിൽ നിന്നുണ്ടായ വരുമാനം 2023 സാമ്പത്തിക വർഷത്തിൽ വർദ്ധിച്ചു. യാത്രക്കാരുടെ വരുമാനം നവംബർ 30 വരെ 76 ശതമാനം ഉയർന്നപ്പോൾ ചരക്ക് വരുമാനം 16 ശതമാനം ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തിലും വരുമാന വർധനവുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |