കൊച്ചി : ദോഹയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം മലപ്പുറത്ത് വച്ച് പിടികൂടി. സ്വർണമെത്തിച്ച കോഴിക്കോട് കൊടിയത്തൂർ സ്വദേശി അഷ്റഫ് (56), സ്വർണം കൈപ്പറ്റിയ കോഴിക്കോട് താമരശേരി സ്വദേശികളായ മിദ്‌ലജ് (23), നിഷാദ് (36), ഫാസിൽ (40) എന്നിവരെയാണ് മലപ്പുറം അരീക്കോട് വച്ച് പൊലീസ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും കാരിയർക്ക് നൽകാൻ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.
1063 ഗ്രാം സ്വർണമാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്.
ബുധനാഴ്ച പുലർച്ചെ 6.30ന് ദോഹയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അഷ്‌റഫ് സ്വർണം കടത്തിയത്. സ്വർണം മിശ്രിത രൂപത്തിൽ നാല് കാപ്‌സ്യൂളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്തിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ അഷ്‌റഫിനെ കാത്ത് പുറത്ത് സ്വർണം കൈപ്പറ്റാൻ മൂന്നുപേരുണ്ടായിരുന്നു. ഇവിടെ നിന്ന് ഇവർ കൊടുവള്ളിയിലേക്ക് പോകുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിയിലാകുന്നത്. കാറിനകത്തെ ഫ്രണ്ട് ലെഗ്‌റൂമിൽ പ്രോ ക്ലിപ്പിനകത്ത് നാല് കാപ്സ്യൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സ്വർണവും ഒരു ലക്ഷം രൂപയും കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |